'കഥകളി' വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കാനാണ് ഫെഫ്ക തീരുമാനം. നഗ്നതാ പ്രദര്‍ശനത്തിന്റെ പേരിലായിരുന്നു സിനിമക്ക് അനുമതി നിഷേധിച്ചത്. ഇതിനെതിരെ സംവിധായകന്‍ സൈജോ കണ്ണാനിക്കലിനൊപ്പം ഫെഫ്കയും നിയമപോരാട്ടത്തിലാണ്. സംവിധായകന്റെ പരാതി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങുന്നത്.

ചലച്ചിത്രനിരൂപകന്‍ വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സെന്‍സര്‍ ബോര്‍ഡ് പ്രിവ്യൂ പ്രിസൈഡിങ് കമ്മിറ്റിയാണ് ചിത്രം കണ്ടത്. ചെറിയ മാറ്റങ്ങളോടെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫീസര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയെന്നാണ് സംവിധായകന്റെ പരാതി. പരാതി ശരിവെക്കുന്ന രീതിയിലാണ് വിജയകൃഷണന്റേയും പ്രതികരണം.

അതേ സമയം കേസ് കോടതിയുടെ പരിഗണനയിലായത് കൊണ്ട് പ്രതികരിക്കാനാകില്ലെന്ന് സെന്‍സര്‍ ഓഫീസര്‍ പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുമ്പും പല സിനിമകള്‍ക്കേര്‍‍പ്പെടുത്തിയ കട്ടിന്റെ പേരില്‍ ഫെഫ്ക സെന്‍സ‍ര്‍ ഓഫീസര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉഡ്താ പ‌ഞ്ചാബ് കേസില്‍ മുംബൈ ഹൈക്കോടതി നല്‍കിയതു പോലെ കേരള ഹൈക്കോടതിയില്‍ നിന്നും കഥകളിക്ക് അനുകൂല ഉത്തരവുണ്ടാകുമെന്നാണ് ഫെഫ്കയുടെ പ്രതീക്ഷ.