Asianet News MalayalamAsianet News Malayalam

'വള്ളിക്കുടിലില്‍ എന്റെ ജീവിതമുണ്ട്'; നായകനാവുന്ന ആദ്യ ചിത്രത്തെക്കുറിച്ച് ഗണപതി

ബാലതാരമായി മലയാളസിനിമയിലെത്തി പ്രേക്ഷകമനം കവര്‍ന്ന ഗണപതി നായകനാകുന്ന ആദ്യചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. 
യൂറോപ്പില്‍ ചേക്കേറാന്‍ കൊതിക്കുന്ന സാം, ടോം എന്നീ രണ്ട് സഹോദരങ്ങളുടെ ആഗ്രഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

ganapathy about his character in Vallikudilile Vellakaaran
Author
Kochi, First Published Nov 9, 2018, 12:17 AM IST

തന്റെ യഥാര്‍ത്ഥജീവിതവുമായി ചില  സാമ്യങ്ങളുള്ള കഥയാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന സിനിമയുടേതെന്ന് സിനിമയിലെ നായകന്‍ ഗണപതി. ചിത്രത്തിലെ നായകകഥാപാത്രം യൂറോപ്പില്‍ പോകാന്‍ കൊതിച്ചിരുന്നതുപോലെ ബംഗളൂരുവില്‍ പോകാന്‍ കൊതിച്ചിരുന്ന ഒരാളായിരുന്നു താനെന്നും ഗണപതി  പറയുന്നു.

ബാലതാരമായി മലയാളസിനിമയിലെത്തി പ്രേക്ഷകമനം കവര്‍ന്ന ഗണപതി നായകനാകുന്ന ആദ്യചിത്രമാണ് 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'. 
യൂറോപ്പില്‍ ചേക്കേറാന്‍ കൊതിക്കുന്ന സാം, ടോം എന്നീ രണ്ട് സഹോദരങ്ങളുടെ ആഗ്രഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഗണപതിയും ബാലു വര്‍ഗ്ഗീസുമാണ് സഹോദരങ്ങളായി അഭിനയിക്കുന്നത്. യൂറോപ്പിലുള്ള കസിന്‍സ് ആണ് ഇരുവരുടെയും മോഹത്തിന് കാരണം. എന്നാല്‍ കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെയൊപ്പം സ്വന്തം നാട്ടില്‍ ജീവിക്കുന്നതിനായി യൂറോപ്പ് പ്രവാസം മതിയാക്കി മടങ്ങിയെത്തിയ ആളാണ് സാമിന്റേയും ടോമിന്റേയും അച്ഛന്‍. മക്കളുടെ ആഗ്രഹം അച്ഛന് അംഗീകരിക്കാനാവുന്നില്ല. അങ്ങനെ യൂറോപ്പ് യാത്രക്കായി അച്ഛനും മക്കളും തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് സിനിമ. ലാല്‍ ആണ് അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ സഹോദരങ്ങളെപ്പോലെ നാടുവിട്ട് ബംഗളൂരുവില്‍ കോളേജ് ജീവിതം ആസ്വദിക്കാന്‍ സ്‌കൂള്‍ പഠനകാലം കഴിഞ്ഞതോടെ താനും ഏറെ ആഗ്രഹിച്ചിരുന്നതായി ഗണപതി പറയുന്നു. 'ബംഗളൂരുവില്‍ ഉപരിപഠനം നടത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. പ്ലസ്ടു കഴിഞ്ഞ് ഒരു വര്‍ഷം പഠനത്തില്‍ നിന്നും അവധി എടുത്തിരുന്നു. അക്കാലം അധികവും ചിലവഴിച്ചത് ബംഗളൂരുവില്‍ ആയിരുന്നു. അക്കാലത്ത് അവിടെ കുറച്ച് സുഹൃത്തുക്കളെയും ലഭിച്ചു. എന്നാല്‍ പല കാരണങ്ങളാല്‍ എന്റെ ആഗ്രഹം നടന്നില്ല,' ഗണപതി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ദുഖമില്ലെന്നും അന്ന് ബംഗളൂരുവില്‍ പോയിരുന്നെങ്കില്‍ ഇത്രയും സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമായിരുന്നില്ലെന്നും ഗണപതി പറയുന്നു.

ബാലു വര്‍ഗീസ്, മുത്തുമണി, പാഷാണം ശ്രീകുമാര്‍, മറിമായം ഷാജി, ആല്‍ഫി പഞ്ഞിക്കാരന്‍, അജു വര്‍ഗ്ഗീസ്, രണ്‍ജി പണിക്കര്‍, തനൂജ കാര്‍ത്തിക് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം നവാഗതനായ ഡഗ്‌ളസ് ആല്‍ഫ്രഡ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മാണം.  നേവിസ് സേവ്യര്‍, സിജു മാത്യു, ഡോ. സഞ്ജിത എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios