ഹോളിവുഡ്: ഹോളിവുഡിന്റെ രാജ്ഞിമാരായ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലറ്റ് വരെയുള്ള നിരവധി നടിമാര്‍ നിര്‍മ്മാതാവ് ഹാര്‍വി വെന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്‌യെയും ഇയാള്‍ നോട്ടമിട്ടിരുന്നതായുള്ള വെളിപ്പെടുത്തല്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഹാര്‍വിയുടെ പീഡന പരമ്പരകള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇത്തരത്തില്‍ നടികളെ പീഡനത്തിനിരയാക്കുന്നവര്‍ നിരവധിയുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍കാല നടി ടിപ്പി ഹെഡ്രന്‍. 

മോഡലായി ഹോളിവുഡിന്‍റെ മുന്‍ നിരയിലേയ്‌ക്കെത്തിയ താരമാണ് ടിപ്പി. മോഡലിങ് തുടങ്ങിയ സമയം മുതല്‍ പലരില്‍ നിന്നും പീഡനങ്ങള്‍ അനുഭവിച്ചു വരികയാണ്. നിരവധിപ്പേര്‍ തന്നെ ഇരയാക്കിയിട്ടുണ്ട്. വിഖ്യാത സംവിധായകന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനെതിരെ പീഡനാരോപണം നേരത്തേ ഉന്നയിച്ചിട്ടുണ്ട് ടിപ്പി. ഇപ്പോള്‍ ഹാര്‍വിയുടെ വാര്‍ത്തകള്‍ ഹിച്ച്‌കോക്കിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ടിപ്പി ട്വീറ്റ് ചെയ്തു.

'ഹാര്‍വിയെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ വായിക്കുകയാണ് ഞാനിപ്പോള്‍. പക്ഷേ ഇതില്‍ പുതുമയൊന്നുമില്ല. ഇത് സിനിമയില്‍ മാത്രമുള്ള കാര്യവുമല്ല. എന്റെ മോഡലിങ്-കരിയറിലുടനീളം ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ ആളായിരുന്നില്ല ഹിച്ച്‌കോക്ക്. എന്‍റെ കരിയര്‍ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. അത്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ട എന്ന തീരുമാനിച്ച് അതില്‍ നിന്ന് മാറി നടക്കുകയാണ് ചെയ്തത്. 

എ മെമ്മോയര്‍ എന്ന ആത്മകഥയിലാണ് ഹിച്ചകോക്കിനെക്കുറിച്ച് ടിപ്പി എഴുതിയത്. ലൈംഗികോദേശ്യത്തോടെ കയറിപിടിക്കുകയും കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എതിര്‍ക്കും തോറും അയാള്‍ ശക്തി കൂട്ടിക്കൊണ്ടിരുന്നു. പിന്നീട് ഭീഷണിയായി. 

വല്ലാത്ത ഞെട്ടലിലായിരുന്നു ഞാന്‍ ഇതിലും മോശം അനുഭവം ഇനി ഉണ്ടാവാനില്ല. പ്രായമായവര്‍ക്കു പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്' എന്ന് ടിപ്പി എഴുതി.എണ്‍പതുകാരിയായ ടിപ്പി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവയാണ്.