മുംബൈ: ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ മുംബൈയില്‍ നടത്തിയ പരിപാടി ആരാധകര്‍ക്ക് നിരാശയായി. ബീബര്‍ പാട്ടുകള്‍ക്ക് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. 21 പാട്ടുകള്‍ പാടാമെന്ന് ഏറ്റ് വന്ന ബീബര്‍ നാല് പാട്ടുകള്‍ മാത്രമാണ് യഥാര്‍ത്ഥമായി പാടിയത്. ബീബര്‍ ചുണ്ടനക്കി ആരാധകരെ വഞ്ചിക്കുകയായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

രണ്ട് മണിക്കൂറാണ് ബീബര്‍ പരിപാടി നടത്തിയത്. ഇതിനായി 75,000 രൂപ വരെ ടിക്കറ്റിന് മുടക്കി പരിപാടി കാണാന്‍ എത്തിയ ആരാധകരുണ്ട്. ബീബറിന്റെ നടപടിയില്‍ ഇവരെല്ലാം നിരാശരാണ്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലായിരുന്നു ബീബറിന്റെ സംഗീതനിശ. ബേബി, ബോയ്ഫ്രണ്ട്, വാട്ട് ഡു യു മീന്‍, ഗെറ്റ് യൂസ്ഡ് ടു ഇറ്റ് തുടങ്ങിയ പാട്ടുകളാണ് ബീബര്‍ പാടിയത്. 

പാട്ടുകള്‍ക്ക് ശേഷം ബീബര്‍ ഡ്രമ്മില്‍ നടത്തിയ പ്രകടനവും ആരാധകരുടെ മനംകവര്‍ന്നു. വൈറ്റ് ഫോക്‌സ് എന്ന കമ്പനിയാണ് ബീബറിന്റെ ഇന്ത്യയിലെ പരിപാടിയുടെ സംഘാടകര്‍. 5000-15000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ ബ്ലാക്ക് ടിക്കറ്റിന് 76,000 രൂപ വരെയാണ് ചിലര്‍ നല്‍കിയത്.