ഷാജി കൈലാസിന്റെ വരവ് റിലീസിന്. ഒരുകാലത്ത് 'വല്യേട്ടൻ' സിനിമയുടെ സെറ്റിന് പുറത്തുനിന്ന് ആരാധനയോടെ നോക്കിക്കണ്ട തനിക്ക്, ഇന്ന് ഷാജി കൈലാസിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജൂനിയർ താരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ നടനാണ് ജോജു ജോർജ്. ക്യാരക്ടർ റോളുകൾ നിഷ്പ്രയാസം ചെയ്ത് കയ്യടി നേടിയ ജോജു ഇനി വരുന്നത് വൻ ആക്ഷൻ പടവുമായിട്ടാണ്. മലയാളത്തിന്റെ ആക്ഷൻ സംവിധായകൻ ഷാജി കൈലാസിന്റെ വരവ് ആണ് ആ ചിത്രം. സിനിമ തിയറ്ററിലേക്ക് എത്താനിരിക്കെ ജോജു ജോർജ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വല്യേട്ടൻ സിനിമയുടെ സെറ്റിന് പുറത്ത് നിന്നിരുന്ന താൻ ഇപ്പോൾ ഷാജി സാറിന്റെ സിനിമയിൽ അഭിനയിച്ചു എന്നത് അനുഗ്രഹമാണെന്ന് ജോജു പറയുന്നു.
"എന്നെ ഇടിക്കാൻ പഠിപ്പിച്ച ആളാണ് ജോഷി സാർ. ജോസഫ് ചെയ്യുന്ന സമയത്ത് എന്നെ പിടിച്ച് പൊറിഞ്ചു ആക്കി. അത് ചെയ്യാൻ പറ്റുമോന്ന് പോലും എനിക്കൊരു ഐഡിയ ഉണ്ടായിരുന്നില്ല. എനിക്ക് ധൈര്യം തന്നത് അദ്ദേഹമാണ്. ഷാജി സാറിന്റെ ബാബ കല്യാണിയിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. വല്യേട്ടൻ സിനിമയുടെ സെറ്റിന് പുറത്ത് നിന്ന് ഷൂട്ടിംഗ് കാണാൻ അവസരമുണ്ടായി. അവിടെ നിന്നും ഇവിടെ എത്തി നിൽക്കുമ്പോൾ ദൈവാനുഗ്രഹം. ഇതിൽപരം വലിയ അനുഗ്രഹം വേറെയില്ല. ഞാൻ ഭയങ്കര സന്തോഷത്തിലാണ്. കിട്ടിയ ഇടിയൊക്കെ ഇടിച്ചിട്ടുണ്ട്. പറ്റാവുന്നത്ര ഞാൻ ഇടിച്ചിട്ടുണ്ട്", എന്നായിരുന്നു ജോജു ജോർജിന്റെ വാക്കുകൾ.
ഷാജി കൈലാസിൽ നിന്ന് എന്ത് പഠിക്കാനായി എന്ന ചോദ്യത്തിന്, "നമ്മള്‍ കണ്ട് ശീലിച്ച ഏറ്റവും വലിയ ബിഗ് കൊമേഷ്യല്‍സ് എടുത്തത് ഷാജി സാറാണ്. ആ സിനിമകളൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെ വലിയൊരു ഭാഗ്യം. വൃത്തിക്ക് പണി അറിയാവുന്ന ആള്‍ക്കാരെ കുറിച്ച് അഭിപ്രായം ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സിലബസ് ടഫ് ആയത് കൊണ്ട് ഞാന്‍ പഠിക്കാന്‍ കുറച്ച് മോശം ആണ്. ഇതെല്ലാം വലിയ സിലബസുകളാണ്. നമ്മള്‍ പത്താം ക്ലാസ് ടീമാണ്", എന്നായിരുന്നു ജോജുവിന്റെ മറുപടി.
"ഭയങ്കര എനര്‍ജി തരുന്നൊരു ആര്‍ട്ടിസ്റ്റാണ് ജോജു. എല്ലാവര്‍ക്കും. ഓരോന്ന് ചോദിച്ച് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നൊരു ആര്‍ട്ടിസ്റ്റ് ആണ്. സിനിമയോട് ഭയങ്കര പാഷനുള്ള ആണ്", എന്നായിരുന്നു ഷാജി കൈലാസ് ജോജുവിനെ കുറിച്ച് പറഞ്ഞത്.



