ഭരണകൂടം തങ്ങളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ ഇടപെടുന്നു എന്നത് ചെങ്ങന്നൂരിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകമാണ്.

ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന ചെങ്ങന്നൂർ, മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടര്‍മാരുടെ മണ്ഡലമാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂരിന്‍റെ അടുത്തകാലത്തെ രാഷ്ട്രീയ ചരിത്രം ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സജി ചെറിയാന്‍റെ വരവോടെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി ചെങ്ങന്നൂര്‍ മാറുന്ന കാഴ്ചയാണ് നാം കണ്ടത്.

ഭരണകൂടം തങ്ങളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ ഇടപെടുന്നു എന്നത് ചെങ്ങന്നൂരിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകമാണ്. അതുപോലെ സർക്കാരിന്റെ ക്ഷേമപദ്ധതികളും വോട്ടർമാരുടെ നിലപാടിനെ സ്വാധീനിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, റോഡുകളുടെ വികസനം, ആശുപത്രികളിലെ സൗകര്യം എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാണ്.

ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ ഇടത്തോട്ട്

2016-ൽ വിജയിച്ച സിപിഐ(എം) എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് 2018-ൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാൻ നേടിയ വൻ വിജയം ഇടതുപക്ഷത്തിന് ഏറെ അഭിമാനിക്കാവുന്നതായിരുന്നു. ക്ഷേമപദ്ധതികളുടെ വിതരണവും താഴെത്തട്ടിലുള്ള ഇടപെടലുകളും ഇടതുപക്ഷം മണ്ഡലത്തിൽ തങ്ങളുടെ അടിത്തറ വികസിപ്പിക്കുകയും അത് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ നിലനിർത്തുകയും ചെയ്തു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്കടലായി ചെങ്ങന്നൂര്‍

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂർ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി മാറുന്നതാണ് കണ്ടത്. എൽഡിഎഫ് സ്ഥാനാർഥിയായ സജി ചെറിയാൻ 71,502 വോട്ടുകൾ (48.58%) നേടി തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. കോൺഗ്രസ് സ്ഥാനാർത്ഥി എം. മുരളി 39,409 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി എം.വി. ഗോപകുമാർ 34,620 വോട്ടുകളും നേടി.

സജി ചെറിയാനെ മൂന്നാം തവണയും തുണയ്‌ക്കുമോ ചെങ്ങന്നൂര്‍?

2021- നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനായിരുന്നു. 32,093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സജി ചെറിയാന്‍ മന്ത്രിയുമായി. പതിവ് തെറ്റിക്കാതെ ഇത്തവണയും സജി ചെറിയാന്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 

വികസനരേഖ ഉയർത്തി പത്ത് വർഷത്തെ ചെങ്ങന്നൂരിന്‍റെ പുരോഗതി ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയാണ് മൂന്നാം തവണയും ജയം കൈപ്പിടിയിലൊതുക്കാൻ സജി ചെറിയാന്റെ പ്രചാരണം. അതേസമയം പത്ത് വർഷത്തെ പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് എബി കുര്യാക്കോസ് പ്രചാരണം നടത്തുന്നത്. യുവജനതയുടെ പിന്തുണയും ജനകീയമായ ഇടപെടലുകളും വഴി മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ എബി കുര്യാക്കോസിന് സാധിക്കുമെന്നാണ് യുഡിഎഫിന്‍റെയും വിശ്വാസം. ഇതിനിടെ മോദി സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾ ചെങ്ങന്നൂരിലേക്കെത്തിക്കുമെന്ന ഉറപ്പുമായാണ് എം. വി ഗോപകുമാർ ജനങ്ങളിലേക്കിറങ്ങുന്നത്. സജി ചെറിയാനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് വിനായകുമോ എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.