ഇന്‍‍ഡൊ-ഐറിഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മാണം
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത, കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. അവരുടെ കുടുംബവുമായി അടുപ്പമുള്ള വിജു വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതിയെ കാണാതായത് മുതൽ കുടുംബം നടത്തിയ തെരച്ചിലും അധികാരികള് ഉള്പ്പെടെയുള്ളവരില്നിന്ന് നേരിട്ട വെല്ലുവിളികളും സിനിമയുടെ പശ്ചാത്തലമാകും.
അധികൃതർ പൊതുജനത്തിന്റെ മുന്നിൽ മൂടിവെക്കാൻ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്ന് അണിയറപ്രവര്ത്തകര് പറയുന്നു. "ഉറ്റവരെ ഇത്തരം സാഹചര്യങ്ങളിൽ നഷ്ടമാകുന്നത് വേദനാജനകമാണ്. എന്നാൽ അതിനേക്കാൾ വേദനയാണ് സഹായം നൽകാൻ ബാധ്യസ്ഥരായവരുടെ ഭാഗത്ത് നിന്നുള്ള അവഗണന. നീതിനിഷേധം ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ പലകോണിലും ഇത്തരം സംഭവങ്ങളിൽ ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാത്തത് നമുക്ക് കാണാൻ കഴിയും." വിദേശവനിതയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള ക്യാംപെയ്നിന്റെ ഭാഗമായി ആരംഭിച്ച ഫേസ്ബുക്ക് പേജില് പ്രോജക്ട് വിവരിച്ചുകൊണ്ടുള്ള കുറിപ്പില് പറയുന്നു.
സിനിമയുടെ ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന ഇൻഡോ-ഐറിഷ് പ്രൊഡക്ഷൻസിന്റെ കീഴിലാണ് ചിത്രം നിര്മ്മിക്കുക. പറയുന്ന വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അന്താരാഷ്ട്ര തലത്തിൽ ചിത്രം എത്തിക്കണമെന്നാണ് അണിയറക്കാരുടെ ആഗ്രഹം. യുവതിയെ കാണാതായത് മുതൽ ഇവരുടെ കുടുംബത്തിനോടൊപ്പം സഹായത്തിന് ഉണ്ടായിരുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ വിജുവർമ്മ. അതിനാൽ അദ്ദേഹത്തിന് ഇത് നന്നായി അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള് പറയുന്നു. അടുത്ത ആഴ്ചയോടെ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
