നല്ല സിനിമയുടെ ഭാഗമാകു

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി മലയാള നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്ത നൈജീരിയന്‍ നടന്‍ സാമുവല്‍ എബിയോള റോബിന്‍സണ്‍ തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തില്‍ വംശീയ വിവേചനം നേരിട്ടുവെന്നാരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയുമായാണ് മാലാ പാര്‍വതി രംഗത്ത് എത്തിയത്. 

താങ്കള്‍ ഈ നല്ല സിനിമയുടെ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. അനാവശ്യ വിവാദം ചില അജന്‍ഡകളുമായി നടക്കുന്ന യഥാര്‍ത്ഥ വംശീയ വിരുദ്ധരെ സഹായിക്കുക മാത്രമേ ചെയ്യു. ഈ സിനിമ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ്. വിവാദങ്ങള്‍അതിനെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കു.. പാര്‍വതി പറഞ്ഞു.

 പുതിയ താരങ്ങള്‍ക്ക് മലയാളം സിനിമയില്‍ വലിയ പ്രതിഫലം നല്‍കാറില്ലെന്നും ഇത് താരതമ്യേന ചെറിയ ബജറ്റ് ചിത്രമായിരുന്നുവെന്നും മാലാ പാര്‍വതി ഫേസ്ബുക്കിലൂടെ പറഞ്ഞു. സിനിമയുടെ കരാറില്‍ ഒപ്പിടുന്നത് വരെ മാത്രമേ നിര്‍മാതാവുമായി വിലപേശാന്‍ നമുക്ക് സാധിക്കുകയുള്ളു. ഒപ്പിട്ട് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കുക മാത്രമേ വഴിയുള്ളു. പിന്നീട് പണത്തിന്റെ പേരില്‍ തര്‍ക്കിക്കാന്‍ കഴിയില്ല. അറിഞ്ഞിടത്തോളം താങ്കള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് എന്ന കരുതി പണം ലഭിക്കുകയില്ല.

 താന്‍ ഇതുവരെ 50 ഓളം സിനിമകളല്‍ അഭിനയിച്ചിട്ടുണ്ട് സഹനടന്മാര്‍ക്ക് ആറ് മുതല്‍ ഏഴ് ലക്ഷത്തില്‍ കൂടുതല്‍ തുക ലഭിക്കാ4റില്ലെന്നും പാര്‍വതി പറയുന്നു. മലയാളത്തില്‍ വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ പ്രതിഫലം നല്‍കാറുള്ളുവെന്നും നടി പറഞ്ഞു.