ഡബ്ല്യുസിസിയില്‍ നിന്ന് രാജി വച്ചെന്നും ഇക്കാര്യം അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ അറിയിച്ചെന്നുമൊക്കെയായിരുന്നു പ്രചരണം.

മഞ്ജു വാര്യര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് രാജിവച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാനരഹിതം. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത് മുതല്‍ മഞ്ജു എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മഞ്ജുവിന്‍റെ മൗനം ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസം കൊണ്ടാണെന്നും അവര്‍ ആ സംഘടനയില്‍ നിന്ന് രാജി വച്ചെന്നുമൊക്കെ ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചു. ചില ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് മഞ്ജുവുമായി അടുത്ത കേന്ദ്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. 

"വളരെ തെറ്റായ പ്രചരണമാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. വിമന്‍ ഇന്‍ കളക്ടീവില്‍ നിന്നുള്ള രാജിയെക്കുറിച്ച് മഞ്ജു ചിന്തിച്ചിട്ടുപോലുമില്ല." ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് മഞ്ജു ഇപ്പോള്‍. വനിതാ സംഘടനയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് മഞ്ജു വാര്യര്‍ രാജിവച്ചെന്നും അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ രാജിക്കാര്യം അറിയിച്ചെന്നുമൊക്കെയായിരുന്നു പ്രചരണം.

മഞ്ജു എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നതിന് നടിയും വിമന്‍ കളക്ടീവ് അംഗവുമായ രേവതി നേരത്തേ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. "ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനാണ് മഞ്ജുവിന്‍റെ തീരുമാനം. ഈ മുഴുവന്‍ വിഷയങ്ങളുമായും അവര്‍ക്കുള്ള വ്യക്തിപരമായ ബന്ധം കൊണ്ടാണ് അത്. മഞ്ജുവിന് അത്തരമൊരു തീരുമാനമെടുക്കാനുള്ള ധാര്‍മ്മികമായ എല്ലാ അവകാശങ്ങളുമുണ്ട്, അതാണ് അവള്‍ ആഗ്രഹിക്കുന്നതെങ്കില്‍.." ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേവതിയുടെ പ്രതികരണം.