ചെന്നൈ: തമിഴ് സുപ്പര്‍താരം വിജയ് നായകനായ മെര്‍സലിന് വിവാദങ്ങള്‍ അനുഗ്രഹമാകുകയാണ്.വെറും അഞ്ച് ദിവസം കൊണ്ട് സിനിമ തിയറ്ററില്‍ നിന്നും വാരിയത് 150 കോടി രൂപ. വിജയ് നായകനാകുന്ന ഒരു മാസ് സിനിമ എന്ന രീതിയില്‍ മാത്രം തുടക്കത്തില്‍ തീയറ്റര്‍ തേടി വന്ന സിനിമയ്ക്ക് അപ്രതീക്ഷിത ഊര്‍ജ്ജമായി മാറുകയായിരുന്നു ബിജെപി ഉയര്‍ത്തി വിട്ട ജിഎസ്ടി വിവാദം. 

സിനിമയിലെ ചില രംഗങ്ങള്‍ ബിജെപിയുടെ ദേശീയ നികുതി നയത്തെ വിമര്‍ശിക്കുന്നതാണ് അത് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. തൊട്ടുപിന്നാലെ മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കോണ്‍ഗ്രസ് വിലയിരുത്തി.

സിനിമയില്‍ ജിഎസ്ടിയെ നടത്തുന്ന പരാമര്‍ശം സത്യസന്ധമല്ലെന്നും ഡിലീറ്റ് ചെയ്യണമെന്നും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമയെപിന്തുണച്ച മെഗാതാരങ്ങളായ രജനീകാന്തും കമല്‍ഹാസനും രംഗത്ത് വന്നിരിക്കുന്നത്. ഒരു വിഭാഗത്തിന്‍റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത കാര്യം ശരിയല്ലെന്ന് പറഞ്ഞ തള്ളിക്കളയുന്നതാണ് കുറ്റമെന്നാണ് മുന്‍കാല നടി ഗൗതമിയും ആരോപിച്ചിരുന്നു. 

തമിഴ്‌നാട്ടില്‍ നിന്നുമാത്രം 80 കോടിയോളം നേടിയ സിനിമ 130 കോടി ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ശനിയാഴ്ച സിനിമയുടെ അണിയറക്കാര്‍ ബിജെപി നേതാവ് തമിഴ് ഇസൈ സൗന്ദര്യരാജനെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കണ്ടിരുന്നു. 

ഒരിക്കല്‍ എഡിറ്റ് ചെയ്ത ശേഷം സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉല്‍പ്പന്നത്തിന് വീണ്ടും എഡിറ്റിംഗ് നടത്തേണ്ട സ്ഥിതിയില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ രാജ്യത്തെ ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മെര്‍സലെന്ന് രജനീകാന്ത് വ്യക്തമാക്കി.