മിനിസ്ക്രീൻ താരം രാഹുൽ രവി തന്‍റെ വ്യക്തിജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് രാഹുൽ രവി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി വേഷങ്ങളിൽ രാഹുല്‍ എത്തിയിട്ടുണ്ട്. അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പൊന്നമ്പിളിയിലെ ഹരി പത്മനാഭൻ എന്ന കഥാപാത്രമായിരുന്നു രാഹുലിന് കരിയർ ബ്രേക്കായത്. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. രാഹുലിന്റെ വ്യക്തിജീവിതവും ഒരു സമയത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രാഹുൽ രവിക്കെതിരെ പോലീസ് കേസ് എടുത്തു എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ ആരോപണങ്ങളെല്ലാം താരം നിഷേധിക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ മുൻ വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

''എന്റെ വ്യക്തി ജീവിതത്തിലെടുത്ത ചില തെരഞ്ഞെടുപ്പുകൾ തെറ്റായിരുന്നെന്ന് മുൻപ് തോന്നിയിരുന്നു. എന്നാൽ അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞാനറിഞ്ഞു. അതിന്റേതായ മാറ്റങ്ങൾ എനിക്ക് വന്നു. ആളുകളെ നന്നായി മനസിലാക്കണം എന്ന് തിരിച്ചറിഞ്ഞു. ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ ഞാൻ ശ്രദ്ധാലുവാണ്. ഒരുപാട് സ്ട്രഗിൾ ചെയ്ത് വന്നതിനാൽ മോശം സമയം വരുമ്പോൾ എന്നെ അതത്ര ബാധിക്കില്ല. സ്ട്രോംഗ് ആയി അത് ഹാൻഡിൽ ചെയ്യും. മെന്റലി ഡൗൺ ആയിപ്പോകാനുള്ള സാധ്യത കുറവാണ്. പരിഹാരം നോക്കും.

ജീവിത പങ്കാളിക്ക് ഇന്ന ഗുണങ്ങൾ വേണം എന്നൊന്നും എനിക്കില്ല. അതൊക്കെ സ്കൂളിൽ പഠിക്കുമ്പോഴാണ്. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമായിരിക്കും. എന്റെ യാത്ര വേറെയാണ്. എന്റെ ജീവിതത്തിലേക്ക് വരുന്നയാളുടെ യാത്രയും വേറെ ആയിരിക്കും. എന്റെ മുന്നോട്ടുള്ള യാത്രയെ സപ്പോർട്ട് ചെയ്തില്ലെങ്കിലും അതിൽ തടസമുണ്ടാക്കരുത്. സമാധാനപരമായിരിക്കണം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ രാഹുൽ‌ രവി പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming