കടുത്ത ചൂടിൽ കൂളിംഗ് ഗ്ലാസ് ധരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ കുറിച്ച് അനുമോള്‍. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് എല്ലാവരും മുൻകരുതലെടുക്കണമെന്ന് ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചതിന്റെ പേരില്‍ തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി തമാശരൂപേണ പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ട്രോളായിരുന്നു. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കൂളിങ് ഗ്ലാസ് വച്ച് തെയ്യം കാണാന്‍ പോയ അനുഭവമാണ് രസകരമായൊരു വീഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെച്ചത്. സംസ്ഥാനത്ത് ചൂട് കൂടുന്നതിനോട് അനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. ഈ നിർദേശം പാലിച്ചതാണ് തനിക്ക് വിനയായതെന്നാണ് നടി പറഞ്ഞത്.
ശ്രീവിദ്യയുടെ വാക്കുകൾ ചർച്ചയാകുന്നതിനിടെ സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനുമോളും. കൂളിങ്ങ് ഗ്ലാസ് വെച്ചുകൊണ്ടു തന്നെയാണ് അനുമോൾ സംസാരിക്കുന്നത്. ''ഷോപ്പിൽ ചെന്നു കഴിഞ്ഞാൽ ഏതു റേറ്റിനും കൂളിങ്ങ് ഗ്ലാസ് കിട്ടും. നിങ്ങളെല്ലാവരും വെയ്ക്കുക. ഇപ്പോഴത്തെ വെയിലൊക്കെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. സൺസ്ക്രീനൊക്കെ ഇടുക. അതുപോലെ തന്നെ കൂളിങ്ങ് ഗ്ലാസ് ഉറപ്പായും ഉപയോഗിക്കുക. അതാണ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ട് അനുമോൾ പറഞ്ഞത്.
''ഇന്ന് എന്‍റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. എന്‍റെ തറവാട്ടിലെ തെയ്യത്തിന് ഞാന്‍ സണ്‍ ഗ്ലാസ് വച്ച് പോയി. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഓ, ഓള് വല്യ മമ്മൂട്ടി ആയീന്നാ വിചാരം. കുഞ്ഞമ്പൂന്‍റെ പെണ്ണ് എങ്ങനെ നടന്നീന്? ഇപ്പോ നോക്കറോ, ഓള്‍ക്ക് ഇത് വച്ചാലേ കാണൂ തെയ്യത്തിനെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു തെയ്യം. അപ്പോള്‍ ഞാന്‍ ഇത് വച്ചിട്ട് തെയ്യത്തിനെ നല്ലോണം തൊഴാം എന്ന് വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞില്ലേ. അപ്പോള്‍ നിങ്ങള്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ അതിന്‍റെ താഴെ പറയണ്ടേ, സണ്‍ ഗ്ലാസ് വച്ച് വരുന്ന പെണ്‍പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കൈയും കാലും വച്ച വിത്താണ് നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ'', എന്നായിരുന്നു ശ്രീവിദ്യയുടെ വാക്കുകൾ.



