രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.

ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന വെച്ചു നൽകിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. വീടു വെച്ചു നൽകിയവർ തന്നെ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.

Add Asianetnews as a Preferred SourcegooglePreferred

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും അധ്വാനിക്കാൻ ആരോഗ്യമുള്ളവരാണ് അവരെന്നും ബിഷപ്പ് പറയുന്നു. രേണു സുധി പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത് തന്നെ വിഷമിപ്പിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ഓണ്‍ലാന്‍ മലയാളി സ്പെഷ്യല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിഷപ്പിന്‍റെ പ്രതികരണം.

''ആ കുഞ്ഞുങ്ങളുടെ അനാഥത്വം കണ്ട് വിഷമിച്ചാണ് ഞാൻ സ്ഥലം കൊടുത്തത്. ഇപ്പോഴത്തെ വില അനുസരിച്ച് സെന്‍റിന് നാല് ലക്ഷം രൂപ വില മതിക്കുന്ന 7 സെന്‍റ് വസ്തുവാണ് ഞാന്‍ പൂർണ സമ്മതത്തോടെയും സന്തോഷത്തോടെയും കൊടുത്തത്. അതിന്‍റെ പൂര്‍ണ അവകാശം കുഞ്ഞുങ്ങള്‍ക്കാണ്. രേണു എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നോട് രേണു അധികം സംസാരിച്ചിട്ടു പോലുമില്ല. പക്ഷേ, എന്നെക്കുറിച്ച് ഒരു വ്ലോഗർ തെറ്റായി പറയുമ്പോൾ അത് തിരുത്തിക്കൊടുക്കാമായിരുന്നു. അതിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ എന്ന് കരുതി സമാധാനിക്കുകയാണ്. കൊല്ലം സുധിയുടെ കുടുംബത്തെ വെച്ച് ഞാൻ മാർക്കറ്റ് ചെയ്യുന്നു എന്ന് പറയുമ്പോൾ എന്റെ കുടുംബത്തിനാണ് നാണക്കേട്'', എന്നും ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു.

വീട് ചോരുന്നുണ്ടെന്ന് രേണു പറഞ്ഞതിനെതിരെയും ബിഷപ്പ് പ്രതികരിച്ചു. ''രേണു എന്നെ അപമാനിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, വീട് വെച്ച് കൊടുത്തവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണത്. അവർക്ക് ഞാൻ വർക്ക് പിടിച്ച് കൊടുത്താൽ ഈ വാർത്ത വന്നതോടെ എന്റെ ക്രെഡിബിലിറ്റിയും പോകില്ലേ. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ വീട് വെച്ചുകൊടുത്ത ഫിറോസിനോട് നേരിട്ട് സംസാരിക്കണണമായിരുന്നു. നല്ല രീതിയിൽ ജോലി ചെയ്യുന്ന ബിൽഡേഴ്സ് ആണത്'', ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്