നെറ്റിയിൽ മുറിവേറ്റ റീൽ പങ്കുവെച്ചതിന് പിന്നാലെ, ഭർത്താവ് ക്രിസ് വേണുഗോപാൽ മർദ്ദിച്ചെന്നും ഇരുവരും വേർപിരിഞ്ഞെന്നും പ്രചരിച്ച വ്യാജവാർത്തകൾക്കെതിരെ നടി ദിവ്യ ശ്രീധർ. തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയാണെന്നും ദിവ്യ.
സോഷ്യൽ മീഡിയ ആഘോഷിച്ച വിവാഹം ആയിരുന്നു നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും. പത്തരമാറ്റ് എന്ന സീരിയലിലെ പരിചയം വിവാഹത്തിൽ എത്തുകയായിരുന്നു. എന്നാൽ വിവാഹത്തിനു പിന്നാലെ ഇവർ വലിയ തോതിലുള്ള സൈബർ ബുള്ളിയിങ്ങിനും ഇരകളായിരുന്നു. ഇപ്പോളിതാ തങ്ങൾക്കെതിരെയുള്ള വ്യാജവാർത്തകളെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ശ്രീധർ. മുഖത്ത് മുറിവേറ്റ പാടുമായി ഒരു റീല്‍ ചെയ്തതിനു പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്. ക്രിസും ദിവ്യയും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നും ക്രിസ് ദിവ്യയെ അടിച്ചതിന്റെ പാടാണ് മുഖത്ത് എന്നുമാണ് ചിലർ പ്രചരിപ്പിച്ചത്.
''ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. എന്തെങ്കിലും കണ്ടന്റ് ഇട്ടുപോയാല്‍ വിവാദമാകും. നെറ്റി മുറിഞ്ഞ ഒരു വീഡിയോയാണ് ചെയ്തത്. എന്റെ നെറ്റിക്ക് ഒരു കുഴപ്പവും ഇല്ല. ഈ യൂട്യൂബര്‍മാര്‍ക്ക് ഒരു പണിയുമില്ലേ? നാണമില്ലേ, അന്യന്റെ ജീവിതത്തില്‍ കയറി കളിക്കാന്‍? എന്റെ മുഖത്തിനോ ശരീരത്തിനോ ഒരു കുഴപ്പവുമില്ല. എന്നെ ക്രിസ് അടിക്കുന്നത് നിങ്ങള്‍ കണ്ടോ?
അത് ഞാന്‍ ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യുന്ന വെബ് സീരീസിനു വേണ്ടി മേക്കപ്പ് ചെയ്തതാണ്. ഈ റീല്‍ എടുത്തിട്ട് മാസങ്ങളായി. ഇന്നലെ ചെയ്തതാണെങ്കില്‍ പെട്ടെന്ന് എന്റെ നെറ്റിയിലെ മുറിവ് മാഞ്ഞു പോകുമോ? രേഖ രതീഷ്, ഞാന്‍, രേണു സുധി... ഞങ്ങള്‍ മാത്രമാണോ നിങ്ങളുടെ ഇരകള്‍. എന്റെയും ക്രിസിന്റെയും ജീവിതം മനോഹരമായിട്ടാണ് പോകുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ല. ഒരു കല്യാണം കഴിച്ചെന്നു വെച്ച് വീഡിയോ ഇടാന്‍ പറ്റില്ല. ഫുള്‍ടൈം ചിരിച്ചുകൊണ്ട് വീഡിയോ ഇടണോ? നമുക്ക് ഇഷ്ടപ്പെട്ട തീം ഇടാന്‍ പറ്റില്ല. ഒരാളുടെ ജീവിതം വച്ച് കളിക്കുമ്പോള്‍ നാണമില്ലേ? എന്റെ വീടിന്റെ അപ്പുറത്തുള്ള ഒരാളാണ് ചോദിച്ചത്, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നം'', എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ ചോദിച്ചു.



