മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച നടൻ ജിഷിൻ മോഹനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിൽ സീരിയൽ താരം സിദ്ധാർത്ഥ്‌ പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ജിഷിൻ മോഹന് സോഷ്യൽ മീഡിയയിൽ വിമർശനം. തുടർന്ന് ജിഷിനെ പിന്തുണച്ച് ഭാര്യ അമേയയും രംഗത്തെത്തി. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ജിഷിൻ മോഹനെതിരെയും വിമർശനം വന്നുതുടങ്ങിയത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ജിഷിൻ പങ്കുവച്ച പോസ്റ്റിലാണ് നിരവധി പേർ കമന്റുമായി എത്തിയത്. തുടർന്ന് ഭാര്യ അമേയയും കമന്റുമായി രംഗത്തെത്തി. തങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ലെന്നും, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് സംസാരിച്ചതെന്നും അമേയ വ്യക്തമാക്കി.

"ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല." അമേയ കുറിച്ചു.

തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

View post on Instagram

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.