Kayadu Lohar reveals she worked at a clothing store and MNC companies before becoming an actress. ടൊവിനോ തോമസ് നായകനാവുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലൂടെ നടി കയാദു ലോഹർ മലയാളത്തിൽ വീണ്ടും സജീവമാവുകയാണ്. സിനിമയിൽ വരുന്നതിന് മുൻപ് സ്റ്റാർബക്സ്, തുണിക്കട, ഐടി കമ്പനികൾ എന്നിവിടങ്ങളിൽ താൻ ജോലി ചെയ്തിരുന്നതായി അവർ വെളിപ്പെടുത്തി
ടൊവിനോ തോമസ് നായകനാവുന്ന പള്ളിച്ചട്ടമ്പിയിലൂടെ മലയാളത്തിൽ വീണ്ടും സജീവമാവുകയാണ് കയാദു ലോഹർ. ഇപ്പോഴിതാ സിനിമയിലെത്തും മുൻപ് താൻ ചെയ്ത ജോലികളെ കുറിച്ച് കയാദു ലോഹർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തുണിക്കടയിലെ സ്റ്റാർബക്‌സിലുമടക്കം താൻ ജോലി ചെയ്തിട്ടുണ്ടെന്നും ലാപ്ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ലെന്നും കയാദു ലോഹർ പറയുന്നു.
"സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ." കയാദു ലോഹർ പറയുന്നു.
അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി' ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് മുൻപേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ഗംഭീര ശ്രദ്ധ നേടിയിരുന്നു. ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്.
ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.


