പ്രസവിച്ച സ്ത്രീ എന്ന നിലയിൽ പ്രസവം ഒട്ടും എളുപ്പമല്ലെന്നും, സിസേറിയന് ശേഷമുണ്ടായ കഠിനമായ വേദന മറക്കാനാകില്ലെന്നും അവർ സ്വന്തം അനുഭവത്തിൽ നിന്നും വ്യക്തമാക്കി.
അടുത്തിടെ ഏറ്റവും വിവാദമായ പരാമർശമായിരുന്നു പ്രസവവുമായി ബന്ധപ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാർ നടത്തിയത്. സ്ത്രീകൾ ഒരുകാലത്ത് കൂൾ ആയി ചെയ്തിരുന്ന കാര്യമാണ് പ്രസവം എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. വലിയ രീതിയിലുള്ള വിമർശനമാണ് അഖിൽ മാരാർക്കെതിരെ ഇതിന് പിന്നാലെ ഉയർന്നുവന്നത്. ശേഷം പതിവ് പോലെ ന്യായീകരണവുമായി അഖിൽ മാരാർ രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ പ്രസവത്തെ കുറിച്ച് മഞ്ജു പത്രോസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. പ്രസവം കഴിഞ്ഞുള്ള ആ വേദന ജീവിതത്തിൽ താൻ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.
"അന്നത്തെ കാലത്ത് അതൊക്കെ ഈസി ആയിരുന്നിരിക്കണം, കാരണം അന്നത്തെ ആരോഗ്യ നില അങ്ങനെ ആയിരുന്നു. അന്ന് വണ്ടിയുണ്ടോ, മുറ്റമടിക്കാൻ ആരെങ്കിലുമുണ്ടോ, മിക്സിയുണ്ടോ, ഒരു സംവിധാനവും അന്നില്ല. അതുപോലെയല്ല ഇന്നത്തെ സാഹചര്യം. ഇന്ന് ജനിച്ച വീഴുമ്പോൾ മുതൽ ഓരോ യന്ത്രത്തിലാണ്. പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല. ഞാൻ പേടിച്ച് പ്രസവം നിർത്തികളഞ്ഞ ആളാണ്. എന്റെ സിസേറിയൻ ആയിരുന്നു. ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു." മഞ്ജു പത്രോസ് പറയുന്നു.
"നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്. പക്ഷെ പ്രസവം കഴിഞ്ഞിട്ടുള്ള വേദനയില്ലേ അത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. പിറ്റേ ദിവസം ഡോക്ടർ വന്ന് നമ്മളെ നടത്തിക്കും. തത്വചിന്ത പറയുന്നവർക്ക് ഇതൊക്കെ ഈസി ആയിട്ട് പറയാം. ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായിട്ട് കാണാൻ പഠിക്കുക. പൊല്യൂഷൻ ഇല്ലാത്ത അന്തരീക്ഷം, മായമില്ലാത്തെ ഭക്ഷണം ഇതിലൂടെ കടന്നുവന്ന തലമുറയെയും നമ്മളെയുമാണ് താരതമ്യപെടുത്തുന്നത്. എന്ത് വിഡ്ഢിത്തമാണത്." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.


