പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. 2025 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവം.
മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിലായിരിക്കുകയാണ്. പതിനാറുകാരിലെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പിന്നാലെ ഇയാളുടെ പഴയകാല വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അക്കൂട്ടത്തിൽ ഭാര്യയ്ക്ക് എഴുതിയൊരു കത്തുമുണ്ട്. ഒരു പ്രമുഖ ടിവി ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ വച്ച് ഭാര്യയ്ക്ക് വേണ്ടി എഴുതിയ കത്താണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ
ഒരുപാട് കഷ്ടപാടുകള്‍ക്ക് നടുവിലേക്ക് എന്നോടൊത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട് വികസനമൊട്ടും കടന്നുവരാത്ത കുടിയേറ്റ ഗ്രാമത്തിലേക്ക് അല്പം ഫാഷനുമായി കടന്നുവന്ന എന്‍റെ പ്രാണനാണ് നീ. ജാന്‍സിക്ക് തടിയും വെളുപ്പും കൂടുതലാണെന്ന് പറഞ്ഞ് വിവാഹാലോചനകള്‍ മുടങ്ങിയപ്പോള്‍ പൊന്നും പവനും കൂടുതല്‍ നല്‍കാന്‍ നിനക്കുള്ള പത്ത് പവനും സ്വമനസാലേ ഊരി നല്‍കിയതും.. വരവിന്‍റെ കമ്മലും മാലയും അണിഞ്ഞ് അലര്‍ജി വന്ന് ചൊറിഞ്ഞ് തടിച്ച്, ആഭരണമില്ലാത്തതാണ് ഫാഷനെന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചവളാണ് നീ. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാകാത്ത എന്‍റെ കാര്യങ്ങള്‍ മുഴുവന്‍ നീ ചെയ്ത് തന്നപ്പോഴാണ് സ്വന്തക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചെയ്യാന്‍ കഴിയാത്ത പലതും ചെയ്യാന്‍ കഴിവുള്ള ദൈവതുല്യമായ പദവി അലങ്കരിക്കപ്പെടുന്നവളാണ് ഭാര്യ എന്ന് തിരിഞ്ഞ നിമിഷം. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്ക് നടുവില്‍ മദ്യപാനം, പുകവലി, ഹാന്‍സ് കൂടപ്പിറപ്പായി കൊണ്ടു നടന്ന നിമിഷങ്ങള്‍..മനസില്ലാ മനസോടെ നിന്ന എന്‍റെ കൈ പിടിച്ച് എട്ട് മാസം ഗര്‍ഭിണിയായ നീ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയ നിമിഷം.. ജീവിതത്തിലേക്കൊരു തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ നീ മാത്രമാണ്. ഞാന്‍ കാരണം പല തവണ നിന്‍റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇരുട്ട് നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് ഒരു മെഴുക് തിരി നാളം പോലെ നിറഞ്ഞ് പ്രകാശിക്കാന്‍ വന്ന നിന്നെ പലതവണ ജീവിതത്തിന്‍റെ പോരായ്മകള്‍ക്ക് മുന്നില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്.
സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
ഫിലിപ്പിന്റെ കേസ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വൻ വിമർശനങ്ങൾ കമന്റ് സെക്ഷനിൽ നിറയുന്നുണ്ട്. "ഇത്രയും സ്നേഹം ഉള്ള ഭാര്യയെ വഞ്ചിച്ചവൻ. കഷ്ടം. വാക് ചാതുര്യം കൊണ്ട് വീട്ടുകാരെയും ജനങ്ങളെയും ചതിച്ചവൻ, ഇത്രയും ഒക്കെ ചെയ്തിട്ട് ആണോ ആ പാവപ്പെട്ടവളോട് ഇങ്ങനെ ചെയ്തത്.. പാവം ഭാര്യ, ഇത്രയും ഒക്കെ ആ പാവം ഭാര്യ ചെയ്ത് തന്നിട്ട് ആണോ ആ പാവപ്പെട്ടവളെ ചതിച്ചത്, എന്നിട്ടും ആ പാവത്തിനെ ചതിച്ചല്ലോടാ...", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫിലിപ്പ് ഈ കത്ത് വായിച്ച ശേഷം "എന്നെ വേദനിപ്പിച്ചാലും ഇച്ചായനെ ഞാൻ സ്നേഹിക്കും" എന്ന ഭാര്യയുടെ വാക്കുകൾ മാത്രം കമന്റായി കുറിക്കുന്നവരും ധാരാളമാണ്.



