ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് സുധിയുടെ ഫോട്ടോ മാറ്റിയതും പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതുമാണ് രേണുവിനെതിരെയുള്ള പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രൊഫൈൽ വെരിഫിക്കേഷന് വേണ്ടിയാണ് ഡിപി മാറ്റിയതെന്ന് രേണു വിശദീകരിച്ചു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് രേണു സുധി. സമീപകാലത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായതും വലിയ വിമർശനങ്ങൾക്ക് പാത്രമായതും രേണു സുധിയാണ്. കൊല്ലം സുധിയുടെ വിയോ​ഗ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരിടേണ്ടി വന്ന ആദ്യ വിമർശനം. പിന്നീട് പല പ്രതികരണങ്ങളിലൂടേയും റീലുകളിലൂടെയും ട്രോളുകളും വിമർശനങ്ങളും രേണുവിന് നേരിടേണ്ടി വന്നു. സുധിയുടെ ഫോട്ടോ ഡിപി മാറ്റിയതും ഇൻസ്റ്റയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതുമാണ് ഏറ്റവും ഒടുവിലായി രേണുവിന് എതിരെയുള്ള വിമർശനങ്ങൾക്ക് കാരണം. എന്നാൽ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം.

ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാം പ്രൊഫൈലിൽ നിന്നും കൊല്ലം സുധിയുടെ ഫോട്ടോ മാറ്റിയതിന് കാരണം പറഞ്ഞ് എത്തിയിരിക്കുയാണ് രേണു. "ബ്ലൂ ടിക്ക്. മിക്ക സെലിബ്രിറ്റീസിനും പ്രൊഫൈലിൽ ബ്ലൂ ടിക്ക് വരുന്നുണ്ട്. അതിന്റെ ആവശ്യത്തിന് വേണ്ടി, അതായത് അപ്രൂവൽ ആക്കാൻ വേണ്ടി മെറ്റയിൽ നിന്നും മെസേജ് വരുമല്ലോ. ഡിപി മാറ്റാൻ. അതുകൊണ്ട് മാറ്റിയതാണ്. അല്ലാതെ സുധി ചേട്ടന്റെ ഡിപി മാറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്റെ ഹൃദയത്തിൽ നിന്നും എടുത്ത് കളഞ്ഞതല്ല. ഞാനിപ്പോൾ വേറെ കല്യാണം കഴിക്കാനും പോകുന്നില്ല. പ്രണയവും, പവിത്രവും കഠിനവുമായിട്ടുള്ള പ്രണയവും ആരോടും ഇല്ല. ആരെയും പേടിച്ചുമല്ല ഫോട്ടോ മാറ്റിയത്. ദൈവത്തെ മാത്രം പേടിക്കുന്നു", എന്നാണ് രേണു സുധി പറഞ്ഞത്.

അതേസമയം, അഞ്ച് ദിവസം മുൻപാണ് രേണു സുധി ഇൻസ്റ്റാ​ഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത്. ഇതുവരെ 656 പേരാണ് 180 രൂപ മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഒരു റീലും ഒൻപത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്. ഇതിലൂടെ 118,080 രൂപയാണ് രേണുവിന് ലഭിച്ചതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ചെയ്യുന്നു. സബ്സ്ക്രിപ്ഷൻ വിമർശനങ്ങളെ കുറിച്ചും രേണു പറയുന്നുണ്ട്.

"ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയത് മുതൽ ആ​ഗ്രഹിച്ച കാര്യമാണ് സബ്സ്ക്രിപ്ഷൻ. പക്ഷേ സമയം കിട്ടിയിരുന്നില്ല. ആൽബങ്ങളുടെ ഷൂട്ട്, ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിലെ യാത്രം എല്ലാമായി ഓട്ടമായിരുന്നു. ആദ്യം 45 രൂപയായിരുന്നു സബ്സ്ക്രിപ്ഷന് ഞാൻ ഇട്ടത്. ഇപ്പോൾ അത് 180 രൂപ ആക്കിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികൾക്കും സബ് ഉണ്ട്. ഞാൻ തുടങ്ങിയപ്പോൾ വിമർശനം. വ്ലോ​ഗേഴ്സൊക്കെ എടുത്തിട്ട് കുടയുകയാണ്. എനിക്ക് മാത്രം പ്രശ്നം", എന്നായിരുന്നു രേണു സുധി പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming