സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ രേണു സുധി തനിക്ക് ക്യാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്ക് പണം ആവശ്യമായതിനാലാണ് വിമർശനങ്ങൾക്കിടയിലും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ആളാണ് രേണു സുധി. പഴികൾ കേട്ടിട്ടും അവർ അവരുടേതായ ജീവിതവുമായി മുന്നോട്ട് പോയി. ഇതിനിടയിലാണ് രേണുവിന് കാൻസർ എന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം കഴിഞ്ഞ ദിവസം രേണു സ്ഥിരീകരിക്കുകയും ചെയ്തു. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി വെളിപ്പെടുത്തി.
"ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്. സബ്സ്ക്രിപ്ഷന്‍റെ ഒക്കെ ചീത്ത കേട്ടിട്ടും ഞാന്‍ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികള്‍ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്കിപ്ഷന്‍ ചെയ്തത്. തുടക്ക സമയമായിരുന്നു അത്. എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാള്‍ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷന്‍ ആയാലും യുട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു വരുമാനം ആണ്. പിന്നെ ആല്‍ബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്മെന്‍റ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിന്‍റെ കയ്യിലല്ലേ. ഞാന്‍ ഡൗണ്‍ ആകില്ല. ഇങ്ങനെ തന്നെ ഞാന്‍ മുന്നോട്ട് പോകും", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.
വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെയും തന്നെ വിളിച്ചില്ലെന്നും രേണു തുറന്നു പറഞ്ഞു. "എന്നെ ഇതുവരെ വിളിച്ചില്ല. ഞാനും വിളിച്ചിട്ടില്ല. അന്നത്തെ പ്രശ്നത്തിന് ശേഷം റിതപ്പനെ പുറത്ത് കൊണ്ടു പോകുന്നുവെന്ന് പറയാൻ വിളിച്ചു. അറിഞ്ഞോ ഇല്ലയോ എന്നൊന്നും അറിയില്ല. സത്യമാണോന്ന് പോലും അവൻ വിളിച്ച് ചോദിച്ചില്ല", എന്നാണ് രേണു സുധി പറഞ്ഞത്. "എനിക്ക് ജീവിക്കണം. നന്നായിട്ട് തന്നെ കുറച്ച് നാള് കൂടി ജീവിക്കണം. എന്നെ കാന്‍സന്‍ തിന്നരുത്. അതായത് എന്നെ കാന്‍സര്‍ കീഴ്പ്പെടുത്തരുത്. ഞാന്‍ അതിനെ കീഴ്പ്പെടുത്തണം. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ പ്രാര്‍ത്ഥനയും എന്നെ സ്നേഹിക്കാത്തവരുടെ പ്രാര്‍ത്ഥനയും ഞാന്‍ ചോദിക്കും", എന്നും രേണു സുധി കൂട്ടിച്ചേർത്തു.



