ലണ്ടനിൽ നടന്ന അവാർഡ് വേദിയിൽ നടൻ മമ്മൂട്ടിയും പാലക്കാട് എംഎൽഎയായി വിജയിച്ച രമേഷ് പിഷാരടിയും ഒന്നിച്ചെത്തി. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, മമ്മൂട്ടിയുടെ 'വൺ' എന്ന സിനിമയിലെ ഒരു ഡയലോഗ് ഉപയോഗിച്ചതായി പിഷാരടി വെളിപ്പെടുത്തി.
മലയാളികളുടെ പ്രിയങ്കരനായ താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ ഏറെ വ്യത്യസ്ഥമായ കഥാപാത്രങ്ങൾ ചെയ്ത്, വില്ലനെന്നോ നായകനെന്നോ ഇല്ലാതെ ഏത് കഥാപാത്രവും അഭിനയിച്ച് ഞെട്ടിച്ച് മുന്നോട്ട് പോകുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരിയായിരുന്നു നടൻ രമേഷ് പിഷാരടി. ഇന്ന് പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച് കയറിയ പിഷാരടി എംഎൽഎ കൂടിയാണ്. അതിന് ശേഷം ഇരുവരും ആദ്യമായൊരു വേദിയിൽ ഒന്നിച്ചിരിക്കുകയാണ് ഇപ്പോൾ.
ലണ്ടനില്‍ വച്ച് നടന്ന ആനന്ദ് ടിവി അവാർഡ് വേദിയിലാണ് രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്. ഇവിടെ വച്ച് ഇരുവരും നടത്തിയ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താൻ പ്രചരണ വേളയിൽ പോയപ്പോൾ വൺ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോഗ് പറഞ്ഞെന്ന് രമേഷ് പിഷാരടി പറയുന്നുണ്ട്. ആ ഡയലോഗ് വേദിയിൽ മമ്മൂട്ടി പറയുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് ആഡ് ചെയ്തതാണെന്നും രമേഷ് പിഷാരടി വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തു.
മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ
മമ്മൂട്ടി: ഞാന്‍ എംഎല്‍എ അല്ല.
പിഷാരടി: പക്ഷേ മൂന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂട്ടി. തമിഴ്, തെലുങ്ക്, മലയാളത്തില്‍ വൺ സിനിമയിലും കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്.
മമ്മൂട്ടി: അഭിനയിക്കാന്‍ ആര്‍ക്കും പറ്റും. എംഎല്‍എ ആയി ജീവിക്കാന്‍ ഭയങ്കര പാടാണ്.
പിഷാരടി: ഞാന്‍ പ്രചരണത്തിന് പോയപ്പോള്‍ മമ്മൂക്ക സിനിമയില്‍ പറഞ്ഞൊരു ഡയലോഗ് ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയാകരുത്. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത് എന്നാണ്. അത് തിരക്കഥയില്‍ ഇല്ലാതെ മമ്മൂക്ക കയ്യില്‍ നിന്നും ഇട്ട് ഒണ്‍ എന്ന സിനിമയില്‍ പറഞ്ഞതാണ്.
മമ്മൂട്ടി: അത് ഞാന്‍ കൃത്യമായിട്ട് ഒന്നുകൂടി പറയാം. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്‍റ്.



