ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളായ റിനി ആൻ ജോർജും രാഹുൽ ഈശ്വറും തമ്മിൽ കടുത്ത വാക്കുതര്‍ക്കം.

ഇത്തവണ ബിഗ് ബോസിൽ നേർക്കുനേർ പോരാട്ടം നടക്കും എന്നുറപ്പുള്ള മൽസരാർത്ഥികളായിരുന്നു റിനി ആൻ ജോർജും രാഹുൽ ഈശ്വറും. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ റിനിയും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പോലീസ് സ്റ്റേഷനില്‍ മുന്‍പ് പരാതി നല്‍കിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ഇരുവരും ബിഗ് ബോസ് വീടിനുള്ളിലേക്ക് ഒന്നിച്ചെത്തിയത്. ഇതിനിടെ ബിഗ് ബോസിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വാക്തർക്കം ഉണ്ടാകുകയും റിനി പൊട്ടിക്കരയുകയും ചെയ്തു. റിനിയുടെ നിലപാടുകളോടാണ് തനിക്ക് ഭിന്നത ഉള്ളതെന്നും ബിഗ് ബോസ് ഒരു ഗെയിം ആണെന്നുമാണ് രാഹുൽ പറയുന്നത്.

''നിങ്ങളെ ഞാൻ ഏതെങ്കിലും രീതിയിൽ പ്രതിയാക്കിയിട്ടുണ്ടോ? പിന്നെ എന്തിനാണ് നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്യുന്നത്. ഞാനിപ്പോഴും ആ ട്രോമയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. എനിക്ക് മാനസികമായി നല്ല പ്രയാസമുണ്ട്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകൾ എനിക്കു നേരെ കൂക്കി വിളിച്ചിട്ടുണ്ട്. ഒരു സ്ത്രീയോട് ചെയ്യാവുന്നതിന്റെ പരമാവധി ഈ സമൂഹം എന്നോട് ചെയ്തിട്ടുണ്ട്. നിങ്ങളെല്ലാവരും കൂടി എന്നെ പുറത്താക്കിക്കോ. എനിക്ക് പുറത്തുപോകണം. എനിക്ക് ഇവിടെ പറ്റില്ല. എന്റെ എല്ലാ സാധ്യതകളും തകർന്ന ഒരു സമൂഹത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. എനിക്ക് കുറച്ച് പൈസ തരാമോ, എങ്കിൽ ഞാൻ പൊയ്ക്കോളാം. അതും കൂടി ഇല്ലാത്ത അവസ്ഥയിലാണ് ഞാനിപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. എന്റെ കരിയറിൽ നിന്ന് പോലും താനെന്നെ തകർത്തുകളഞ്ഞു. എന്നെ ജീവിക്കാൻ പോലും സമ്മതിക്കില്ല. ഞാൻ ഇഷ്ടപ്പെട്ട ഒരു പാർട്ടിയിൽ നിന്ന് പോലും ആളുകൾ എന്നെ പുറത്താക്കി. അത് താൻ കാരണമാണ്'', എന്നാണ് റിനി പറയുന്നത്.