അഭിനേതാക്കളെ പ്രശസ്തിയുടെ പേരിൽ സ്ഥാനാർത്ഥികളാക്കുന്നതിനെ നടി സ്നേഹ ശ്രീകുമാർ ചോദ്യം ചെയ്തു. വോട്ടർ പട്ടിക പരിശോധിക്കാത്തത് ഉത്തരവാദിത്തമില്ലായ്മയാണെന്നും പൊതുപ്രവർത്തന പരിചയത്തിന് പകരം സിനിമകളുടെ എണ്ണം പറയുന്നത് ഗതികേടാണെന്നും അവർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അലയൊലികൾ ശക്തമായിരിക്കുകയാണ്. മുന്നിണികൾ എല്ലാവരും തന്നെ പ്രചണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വിന്റി ട്വിന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി എന്നീ സെലിബ്രിറ്റകളാണ് സ്ഥാനാർഥികൾ എന്നതായിരുന്നു അതിന് കാരണം. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടിയും വന്നു. ഇതുമായി ബന്ധപ്പെട്ട് നടി സ്നേഹ ശ്രീകുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് പരിചയം കൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥിയായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ടെന്ന് സ്നേഹ പറയുന്നു. സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിന് ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേയെന്നും അവർ ചോദിക്കുന്നു.
സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ
ജനിച്ചപ്പോൾമുതൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ് 20/20ക്കു കൊടുത്തത്?ഉറപ്പായും തൃപ്പൂണിത്തുറയിൽ bjp യുടെ നല്ല പ്രവർത്തകർ ഇല്ലാത്തതുകൊണ്ടല്ല, വര്ഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പരിചയമുള്ളവർ ധാരാളം നിൽക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനു? അഭിനേതാക്കൾ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാൾ തുടങ്ങിയ പരിപാടികൾക്ക് പരിചയംകൊണ്ടോ അല്ലെങ്കിൽ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാർഥി യായി നിർത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതിൽ ആശങ്കയുണ്ട്.. ഒരു സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ ഇത്രവർഷമായി പൊതുരംഗത്തു നിൽക്കുന്ന, പ്രവർത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ൽ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്..സ്ഥാനാർഥികളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവർക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്. ഒരു സാധാരണ വോട്ടർ എന്ന രീതിയിൽ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാർഥികളോട് ബഹുമാനം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.



