സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾക്ക് മറുപടിയുമായി അനാമിക. ജീവമാതാ കാരുണ്യ ഭവനിലെ പണംകൊണ്ടാണ് ജീവിക്കുന്നതെന്ന വിമർശനങ്ങളെ അവർ നിഷേധിച്ചു
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അനാമികയും ഗിരിജയും വിഷ്ണുവുമെല്ലാം. തങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായാണ് അനാമിക പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
''ജോലിക്ക് പോവാതെ, ജീവമാതാ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടപ്പോൾ ജീവമാതയിലെ അമ്മമാരെ പട്ടിണിക്കിട്ടും പറ്റിച്ചുമല്ലേ ജീവിക്കുന്നതെന്ന തരത്തിൽ കമന്റുകൾ വന്നിരുന്നു. അമ്മമാരുടെ പണം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് ചിലർ കമന്റിലൂടെ പറയുമ്പോൾ അതിന്റെ യാഥാർത്ഥ്യം ഞങ്ങളെ സ്നേഹിക്കുന്നവരായ സബ്സ്ക്രൈബേഴ്സ് അറിയണം. അതിനു വേണ്ടിയാണ് ഈ വീഡിയോ. ഞാനും ഭർത്താവും മകളും ഒരു വീടെടുത്താണ് താമസിക്കുന്നത്. അമ്മയും കുടുംബവും സ്ഥാപനത്തോട് ചേർന്നുള്ള വീട്ടിലുമാണ് താമസിക്കുന്നത്. എന്റെ വീട്ടിലെ ചിലവ് എന്റെ ഭർത്താവാണ് നോക്കുന്നത്. അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പതിനയ്യായിരത്തിന് മുകളിൽ ശമ്പളമുള്ള ജോലിയാണ്. അതുപോലെ യുട്യൂബിലും ഫേസ്ബുക്കിലും ഞാൻ ഇടുന്ന പ്രയത്നത്തിന് അനുസരിച്ച് എനിക്ക് പണം കിട്ടുന്നുണ്ട്.
കുഞ്ഞിനേയും വീട്ടിലെ കാര്യങ്ങളും പഠിക്കാനുള്ള കാര്യങ്ങളും നോക്കിയിട്ടാണ് ബാക്കി സമയം ഫേസ്ബുക്കിനും യുട്യൂബിനും വേണ്ടി ചിലവഴിക്കുന്നത്. അതിൽ നിന്നും കിട്ടുന്ന തുകകൊണ്ട് എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് പറ്റുന്നുണ്ട്. ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ വരുമ്പോൾ എങ്ങനെ പ്രതികരിക്കാതെ ഇരിക്കും?. ഞാൻ ഉണ്ണിമോളെ ഗർഭിണിയായിരുന്ന സമയത്ത് എന്റെ ഭർത്താവ് ഒത്തിരി കഷ്ടപ്പെട്ടു. രാത്രിയോ പകലെന്നോ ഇല്ലാതെ വെയിലും കൊണ്ട് മഴയും കൊണ്ട് കഷ്ടപ്പെട്ടാണ് എന്നെ നോക്കിയത്. എനിക്ക് മോളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുമെന്ന് തോന്നിയപ്പോൾ അദ്ദേഹം ജോലിക്ക് പോയി തുടങ്ങി. എല്ലാ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. അത് കണ്ടന്റ് ക്രിയേഷനാണെങ്കിൽ പോലും'', എന്നായിരുന്നു അനാമിക പറഞ്ഞു.



