നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടി നി‍ദ്ദേശപ്രകാരം ഹാജരായ നാദിര്‍ഷായെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചോദ്യം ചെയ്യാനായില്ല. രക്തസമ്മദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു. ചോദ്യം ചെയ്യാന്‍ കഴിയാത്ത വിവരം ഹൈക്കോടതിയെ അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഉച്ചയോടെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

9.35 ഓടെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ക്യാമ്പ് ഓഫീസായ ആലുവ പൊലീസ് ക്ളബ്ബില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷ എത്തി. തുടര്‍ന്ന് പത്ത് മണിയോടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി മുറിയിലേക്ക് വിളിപ്പിച്ചപ്പോള്‍ മുതല്‍ നാദിര്‍ഷാ ശാരിരിക അസ്വസ്തഥതകള്‍ പ്രകടിപ്പിച്ചു. ഉടന്‍ അന്വേഷണ സംഘം ആലുവ ഗവണ്‍മെന്റ് ആസുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാദിര്‍ഷയുടെ രക്തസമ്മദര്‍ദ്ദം ഉയരുന്നതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇന്ന് ചോദ്യം ചെയ്യാന്‍ കഴിയാത്ത വിവരം കോടതിയെ അറിയിക്കുമെന്നും ആലുവ റൂറല്‍ എസ്‌പി പറഞ്ഞു.

പതിനൊന്ന് മണിയോടെ പൊലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങിയ നാദിര്‍ഷ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍‍ജി പതിനെട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. അന്ന് കേസില്‍ നാദിര്‍ഷയുടെ പങ്ക് എന്തെന്ന് പോലീസ് കോടതിയെ അറിയിക്കണം. ഇന്ന് ചോദ്യം ചെയ്യലിലൂടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പോലീസ് നീക്കം. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ ദിലീപിന്‍റെ ആവശ്യപ്രകാരം തിന്ക്ക് 3000 രൂപ തന്നിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പൊലീസിന് മൊഴി നല്‍കിയത്.