ദേശീയ അവാർഡ് വാങ്ങാതെ ഫഹദ് ഫാസിൽ തിരിച്ചു പോന്നു
- അവാർഡ് ദാന ചടങ്ങ് ബഹിഷ്കരിച്ച മറ്റു മലയാളി താരങ്ങൾ ഇപ്പോഴും ഹോട്ടലിൽ തുടരുന്നു
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുവതാരം ഫഹദ് ഫാസിൽ ദില്ലി വിട്ടു. അവാർഡ് ദാന ചടങ്ങ് ബഹിഷ്കരിച്ച മറ്റു മലയാളി താരങ്ങൾ ഇപ്പോഴും ഹോട്ടലിൽ തുടരുന്നുവെന്നാണ് വിവരം.
അതേസമയം ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണം മുൻനിശ്ചയിച്ച പ്രകാരം വിജ്ഞാൻ ഭവനിൽ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്യവർധൻ സിംഗ് റാത്തോഡും ചേർന്നാണ് ഭൂരിപക്ഷം ജേതാക്കൾക്കും പുരസ്കാരങ്ങൾ നൽകുന്നത്. ദേശീയ അവാർഡിൽ ഭൂരിപക്ഷവും കരസ്ഥമാക്കിയത് മലയാളികളാണെങ്കിലും അവാർഡ് വാങ്ങാനെത്തിയത് യേശുദാസും സംവിധായകൻ ജയരാജും മാത്രമാണ്. അവാർഡ് വാങ്ങാനെത്താതിരുന്നവരുടെ പേരെഴുത്തിയ കസേരകൾ പുരസ്കാരവേദിയിൽ നിന്നും എടുത്തുമാറ്റിയിട്ടുണ്ട്.