ദില്ലി: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിക്ക് ഉപാധികളോടെ സെന്‍സര്‍ അനുമതി.
ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാദികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.
സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുന്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദർശിപ്പിക്കണം. ചിത്രത്തിൽ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയാണ് ഉപാധികൾ. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.
രജപുത്രസംസ്‌കാരത്തെ വികലമാക്കുന്ന ചിത്രമാണോ പദ്മാവതിയെന്നും സമിതി പരിശോധിച്ചു. ചരിത്രത്തിന്‍റെ ഭാഗീകാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം.
സിനിമയുടെ സെന്‍സറിങ്ങ് സമിതിയില്‍ രാജകുടുംബാംഗമായ വിശ്വരാജ് സിങ്ങടക്കമുള്ളവരുണ്ടായിരുന്നു. സിനിമയില്‍ തന്റെ കുടുംബത്തിന്റെയും ആരാധ്യരായ പൂര്‍വികരുടേയും പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറുമൊരു കഥയല്ല. മറിച്ച് വലിയപ്രധാന്യമുളള ചരിത്രമാണതെന്നും സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.
