ജയ്പുര്‍: ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നും ആരോപണം നേരിടുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ സെന്‍സറിങ്ങിന്, മേവാര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ക്ഷണം. സമിതിയില്‍ അംഗമാകാന്‍ സെന്‍സര്‍ ബോര്‍ഡ് മേധാവിയായ പ്രസൂണ്‍ ജോഷി, തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് രാജകുടുംബാംഗമായ വിശ്വരാജ് സിങ് അറിയിച്ചു.
മേവാര്‍ രാജകുടുംബത്തിന്റെ അനുവാദത്തോടെയല്ല ഈ സിനിമ ചിത്രീകരിച്ചതെന്നും ചില കാര്യങ്ങളില്‍ വ്യക്തതവരുത്തിയശേഷമേ സെന്‍സര്‍ ബോര്‍ഡിന്റെ ക്ഷണം സ്വീകരിക്കുകയുളളൂ എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ തന്റെ കുടുംബത്തിന്റെയും ആരാധ്യരായ പൂര്‍വികരുടേയും പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറുമൊരു കഥയല്ല. മറിച്ച് വലിയപ്രധാന്യമുളള ചരിത്രമാണതെന്നും സിങ് ചൂണ്ടിക്കാട്ടി.

ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ജീവനൊടുക്കുക വരെയുണ്ടായി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.

