ഇന്ത്യൻ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് ഓസ്കര്‍ പുരസ്ക്കാരം; പ്രമേയം ആർത്തവവും സ്ത്രീകളും
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ഡോക്യുമെന്‍ററിക്കാണ് ഇത്തവണത്തെ മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള ഓസ്‍കര്‍ പുരസ്‍കാരം ലഭിച്ചത്. ദി ലഞ്ച് ബോക്സ്, ഗ്യാങ്സ് ഓഫ് വാസിപ്പൂർ, മസാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഗുനീത് മോംഗയാണ് ഡോക്യുമെന്‍ററി നിർമിച്ചിരിക്കുന്നത്.
മുംബൈ: ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധമുള്ള ഏക ചിത്രമാണ് പിരീഡ് എന്‍ഡ്‍ ഓഫ് സെന്‍റൻസ്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ഡോക്യുമെന്‍ററിക്കാണ് ഇത്തവണത്തെ മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള ഓസ്‍കര്‍ പുരസ്‍കാരം ലഭിച്ചത്. ദി ലഞ്ച് ബോക്സ്, ഗ്യാങ്സ് ഓഫ് വാസിപ്പൂർ, മസാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഗുനീത് മോംഗയാണ് ഡോക്യുമെന്‍ററി നിർമിച്ചിരിക്കുന്നത്.
ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചിയാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനമാണ് ഡോക്യുമെന്‍ററിയുടെ പ്രമേയം. ദില്ലിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ്‍ ലഭ്യമാക്കാന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതും ഇതിന്‍റെ ഉപയോഗവും അതുവഴി ആര്‍ത്തവത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമാണ് ഡോക്യുമെന്‍ററി പറയുന്നത്.
ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാല ശുചിത്വത്തിനായി സാനിട്ടറി നാപ്കിനുകള്‍ നിര്‍മിക്കുന്ന ജയശ്രീ എന്റർപ്രൈസിന്റെ സ്ഥാപകനായ അരുണാചലം മുരുകാനന്ദനെക്കുറിച്ചും ഡോക്യുമെന്‍ററിയിൽ പരാമർശിക്കുന്നുണ്ട്. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി സ്ട്രീമിങ് വെബ്‍സൈറ്റിലും നെറ്റ്‍ഫ്ളിക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്.