Asianet News MalayalamAsianet News Malayalam

ഒപ്പം ഉറങ്ങാന്‍ തയ്യാറാകാത്തതിന് സെറ്റില്‍നിന്ന് പുറത്താക്കി; ത്യാഗരാജനെതിരെ ഫോട്ടോഗ്രാഫര്‍

'ഒരു ദിവസം രാത്രി ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്ന് തവണയാണ് ത്യാഗരാജന്‍ തട്ടി വിളിച്ചത്. പുലര്‍ച്ചെ നാല് മണിവരെ ഇത് തുടര്‍ന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു അത്' 

photographer reveals me too against thiagarajan
Author
Chennai, First Published Oct 20, 2018, 11:39 PM IST

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്കെതിരെ നടന്ന മീ ടു വെളിപ്പെടുത്തലിന് പിന്നാലെ നടനും സംവിധായകനുമായ ത്യാഗരാജനെതിരെയും ആരോപണം. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ത്യാഗരാദജനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 'പൊന്നാര്‍ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രതികയുടെ വെളിപ്പെടുത്തല്‍. ത്യാഗരാജന്‍റെ മകന്‍ പ്രശാന്ത് നായകനായ ചിത്രമാണ് പൊന്നാര്‍ ശങ്കര്‍. കോയമ്പത്തൂരില്‍  വച്ചായിരുന്നു ചിത്രീകരണം. 

കോളേജ് പഠനം പൂര്‍ത്തിയാക്കി ഫോട്ടോഗ്രഫി മോഹവുമായി നടക്കുമ്പോഴാണ് 2010 ല്‍ സുഹൃത്ത് വഴി ത്യാഗരാജന്‍റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ത്യാഗരാജന്‍ ഒപ്പം നിര്‍ത്തിയിരുന്നു.

ഒരു ദിവസം രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്ന് തവണയാണ് ത്യാഗരാജന്‍ തട്ടി വിളിച്ചത്. പുലര്‍ച്ചെ നാല് മണിവരെ ഇത് തുടര്‍ന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു. പേടി മാറാന്‍ മണിക്കൂറുകളോളം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു താനെന്നും പ്രതിക കുറിച്ചു. 

പിറ്റേന്ന് സെറ്റിലെത്തിയ തന്നോട് ജലദേഷത്തിന് മരുന്നും ബ്രാണ്ടിയും നല്‍കാനാണ് വന്നതെന്നായിരുന്നു ത്യാഗരാജന്‍റെ മറുപടി. സംവിധായകനൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ തയ്യാറാകാതിരുന്ന തന്നെ ചെയ്ത ജോലിയുടെ പ്രതിഫലം പോലും നല്‍കാതെ സെറ്റില്‍നിന്ന് ഇറക്കിവിട്ടുവെന്നും പ്രതിക പറയുന്നു. 

Follow Us:
Download App:
  • android
  • ios