'അവസാനമണിക്കൂറില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ രാഷ്ട്രപതി ഭവനെ അമ്പരപ്പിച്ചു' 66 അവാര്‍ഡ് ജേതാക്കളാണ് പ്രതിഷേധിച്ചത്‌

ദേശീയ പുരസ്‌കാര വിതരണ വിവാദത്തില്‍ വാര്‍ത്താവിതരണ മന്ത്രാലയത്തെ കുറ്റപ്പെടുത്തി രാഷ്ട്രപതി ഭവന്‍. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമാണ് ചടങ്ങിനുവേണ്ടി മാറ്റിവയ്ക്കുകയെന്ന കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെ ആഴ്ചകള്‍ക്ക് മുന്‍പ് അറിയിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അശോക് മാലിക് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അവാര്‍ഡ് വിതരണച്ചടങ്ങിനെക്കുറിച്ച് അവസാനനിമിഷം ഉയര്‍ന്ന ചോദ്യങ്ങള്‍ രാഷ്ട്രപതി ഭവനെ അമ്പരപ്പിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

ഏതൊരു അവാര്‍ഡ് വിതരണ ചടങ്ങിലെ സാന്നിധ്യത്തിനും രാഷ്ട്രപതി പരമാവധി ഒരു മണിക്കൂര്‍ മാത്രമേ നീക്കിവെക്കാറുള്ളുവെന്നും രാംനാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്തശേഷമുള്ള പ്രോട്ടോക്കോള്‍ അത്തരത്തിലാണെന്നും പ്രസ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

രാഷ്ട്രപതിഭവന്റെ വിശദീകരണം ഇത്തരത്തിലാണെന്നിരിക്കെ നേര്‍വിപരീതമായിരുന്നു വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നിലപാട്. പ്രശ്‌നം തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചതല്ലെന്നും രാഷ്ട്രപതിയുടെ പ്രോട്ടോക്കോള്‍ ആണ് കാരണമെന്നുമാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മലയാളികള്‍ അടക്കമുള്ള അവാര്‍ഡ് ജേതാക്കളോട് വിശദീകരിച്ചത്. 

രാവിലെ മന്ത്രാലയത്തിന്റെ നിലപാടില്‍ പ്രതിഷേധമുള്ളവര്‍ ഒത്തുകൂടി രാഷ്ട്രപതിയുടെ ഓഫീസിനും വാര്‍ത്താവിതരണ മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സിനും നിവേദനം നല്‍കിയിരുന്നു. 11 അവാര്‍ഡ് ജേതാക്കള്‍ക്ക് മാത്രമേ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കൂ എന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മെമ്മോറാണ്ടം. മലയാളികള്‍ അടക്കമുള്ള 66 ജേതാക്കള്‍ ഇതില്‍ ഒപ്പിട്ടിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും ഗായകനുള്ള അവാര്‍ഡ് നേടിയ യേശുദാസും നിവേദനത്തില്‍ ഒപ്പിട്ടിരുന്നെങ്കിലും ഇരുവരും ചടങ്ങില്‍ പങ്കെടുത്തു.