ചെന്നൈ: തമിഴ് നടന്‍ രജീനകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ചൊല്ലിയുള്ള അഭ്യൂഹം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. രജനീകാന്തിന്‍റെ ചെന്നൈ പോയ്‌സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ 'തമിഴര്‍ മുന്നേറ്റ പട'യുടെ നേതൃത്വത്തില്‍ പ്രതിഷേധം. രജനീകാന്തിന്റെ കോലവും കത്തിച്ചു. രജനിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്‌നാട്ടുകാരനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് 'തമിഴര്‍ മുന്നേറ്റ പട' പ്രക്ഷോഭം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ ആരാധകരുമായി നടത്തിയ സംവാദത്തില്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. തനിക്ക് ഉത്തരവാദിത്തങ്ങളും ചുമതലകളുമുണ്ട്. അഭിനയിക്കാനാണ് തന്നെ ദൈവം സൃഷ്ടിച്ചിട്ടിരിക്കുന്നത്. അത് നിര്‍വഹിക്കട്ടെ, അന്തിമ പോര് വരുമ്പോള്‍ നമുക്ക് കാണാമെന്നാണയിരുന്നു രജനീകാന്ത് പറഞ്ഞത്.

എന്നാല്‍ രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ വന്നതോടെ രജനി ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന് അഭ്യൂഹം പരന്നിരുന്നു. അതിനിടയില്‍ രജനിയെ ആരാണ് ബിജെപിയുമായി അടുപ്പിക്കുന്നത് എന്ന് സംബന്ധിച്ച ചര്‍ച്ചകളും തമിഴകത്ത് സജീവമാണ് മൂത്തമകള്‍ സൗന്ദര്യമാണ് പിതാവിനെ രാഷ്ട്രീയത്തിലിറക്കാന്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സൗന്ദര്യയുടെ ഭര്‍ത്താവ് ധനുഷിന്‍റെ പിന്തുണയും രജനിയുടെ മകള്‍ക്ക് ഈ കാര്യത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം എഡിഎംകെയില്‍ ശശികല പക്ഷത്തിന്‍റെ ശക്തി ക്ഷയിച്ച ശേഷം ഉടലെടുത്ത പനീര്‍ശെല്‍വം, മുഖ്യമന്ത്രി പളനിസ്വാമി സംഘര്‍ഷം രജനിയെവച്ച് മുതലെടുക്കാം എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പക്ഷെ ബിജെപിയുടെ തമിഴ്നാട്ടില്‍ നിന്നുള്ള പ്രധാനനേതാവ് സുബ്രഹ്മണ്യ സ്വാമിക്ക് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തോട് വലിയ മമതയില്ല, ഇതേ നിലപാട് തന്നെയാണ് സംഘപരിവാറിനും എന്നാണ് സൂചന. എന്നാല്‍ ഒപിഎസിന്‍റെ ജനപിന്തുണയെ രജനിയോടൊപ്പം ചേര്‍ത്ത് പുതിയ മുന്നേറ്റം എന്നതാണ് അമിത് ഷാ അടങ്ങുന്ന ബിജെപി ദേശീയ നേതൃത്വം സ്വപ്നം കാണുന്നത്. പ്രധാനമന്ത്രിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.