കാലയ്‍ക്ക് കര്‍ണ്ണാടകയില്‍ നിരോധനം: രജനികാന്തിന്റെ പ്രതികരണം
കാലയ്‍ക്ക് കര്‍ണ്ണാടകയില്‍ നിരോധനം: രജനികാന്തിന്റെ പ്രതികരണം
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ കാലയ്‍ക്ക് കര്‍ണ്ണാടകയില്‍ റിലീസ് തടഞ്ഞിരിക്കുകയാണ്. കാവേരി പ്രശ്‍നത്തില്‍ രജനികാന്തിന്റെ പ്രസ്‍താവനയെ തുടര്‍ന്ന് പത്തോളം കന്നഡ സംഘടനകള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‍സ് സിനിമയുടെ റിലീസ് തടഞ്ഞത്. സിനിമയ്‍ക്ക് എന്തുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് അറിയില്ലെന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. സംഭവത്തില്‍ സൌത്ത് ഇന്ത്യൻ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‍സ് ഇടപെടുമെന്നാണ് കരുതുന്നതെന്നും രജനികാന്ത് പറഞ്ഞു.
എന്റെ സിനിമയ്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ കാരണം എനിക്ക് അറിയില്ല. കര്‍ണ്ണാടക ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‍സ്, സൌത്ത് ഇന്ത്യൻ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‍സിന്റെ ഭാഗമാണ്. അവര്‍ സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെടുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുമെന്നുമാണ് കരുതുന്നതെന്ന് രജനികാന്ത് പറയുന്നു.
രജനികാന്തിന്റെ മുൻ സിനിമയായ കബാലി കര്‍ണ്ണാടകയില്‍ 30 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. കാലയ്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് കളക്ഷനെ വലിയ തോതില്‍ ബാധിക്കും.
കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ധാരാവിയിലെ അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.