മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിതയ്ക്കെതിരെയും കേസ് ഭീഷണി മൂലം ദില്ലിയില്‍ നിന്ന് പോകേണ്ടി വന്നെന്ന് യുവതി

ദില്ലി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നടന്‍ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്ക്കെതിരെ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. തന്നെ പീഡിപ്പിച്ചെന്ന് കാട്ടി നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതി നല്‍കിയ പരാതിയിലാണ് ദില്ലി രോഹിണി കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിക്കുമെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകനുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ബാലി യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. വഞ്ചനക്കുറ്റം, പീഡനം, ഭീഷണിപ്പെടുത്തൽ എന്നിവയാണ് യുവതി പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ. വിവാഹം വാഗ്ദാനം നല്‍കിയാണ് ശാരീരികമായി പീഢിപ്പിച്ചതെന്നും ​തന്റെ സമ്മതത്തോടെയല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തിയെന്നും യുവതി ആരോപിക്കുന്നു.

ബാലിയുടെയും മകന്റെയും ഭീഷണി കാരണമാണ് താൻ ദില്ലിയിൽ നിന്നും മുംബൈയിലേക്ക് താമസം മാറിയതെന്നും യുവതി പറഞ്ഞു. അതേസമയം പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഏക്ത ജുബ വ്യക്തമാക്കി. 2015 മുതല്‍ മഹാക്ഷയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2008ല്‍ 'ജിമ്മി'യെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ചക്രവര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അച്ഛനൊപ്പം 'ലൂട്ട് ആന്‍ഡ് എനിമി' എന്ന ചിത്രത്തിലും മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്.