പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. വിടവാങ്ങിയത് മമ്മൂട്ടിയ്ക്കായി ആദ്യ ഫ്രെയിം വച്ച ക്യാമറാമാൻ
പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. മലയാള സിനിമയിൽ എഴുപതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭംഗി പകർന്നിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും.
1960-ൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന ചിത്രത്തിലൂടെയാണ് ടി.എൻ. കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. തുടർന്ന് സംവിധായകൻ ഹരിഹരന്റെ ആദ്യ ചിത്രമായ 'ലേഡീസ് ഹോസ്റ്റൽ' ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദ്യ സിനിമയായ 'കടത്തുകാരൻ' ക്യാമറയിൽ പകർത്താൻ ഭാഗ്യം ലഭിച്ച ഛായാഗ്രാഹകൻ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1985-ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത 'മടക്കയാത്ര'യാണ് ഒടുവിൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രം. പരേതയായ ലളിതമ്മയാണ് ഭാര്യ. ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ എന്നിവരാണ് മക്കൾ.

