കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭയം വിതയ്ക്കാന്‍ ശ്രമിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്‌ അംഗം സജിത മഠത്തില്‍. ഞങ്ങളുടെ സഹപ്രവര്‍ത്തക പരാതി കൊടുത്ത ശേഷമുണ്ടായ സാഹചര്യങ്ങള്‍ ചിലരെ ചൊടിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ആ ഭയത്തെ അതിജീവിക്കാന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

പണവും പദവിയും ഉപയോഗിച്ച് ഭയപ്പെടുത്തി സ്തീകളെ ചൊല്‍പ്പടിക്ക് നിര്‍ത്താം എന്ന ധാരണ സമൂഹത്തിനുണ്ട്. ഭയന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയില്‍ നിന്നാണ് അവള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിച്ചത്. ആക്രമിക്കപ്പെട്ട നടി വിജയിക്കേണ്ടത് അവളെ നോക്കി കടന്നുവരുന്ന തലമുറയുടെ ആവശ്യമാണെന്ന് സജിത മഠത്തില്‍ വ്യക്തമാക്കി.

സ്ത്രീകളും പെണ്‍കുട്ടികളും പരാതിപ്പെടുന്നുണ്ടെങ്കില്‍ ഭയത്തെ അതിജീവിക്കണമെന്നതാണ് സാഹചര്യം. നടിയുടേത് ആ ഭയത്തിനെതിരായ ചെറുത്തുനില്‍പ്പായതിനാല്‍ അവള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറഞ്ഞാണ് സജിത മഠത്തില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. വനിതാ കൂട്ടായ്‌മയിലെ അംഗങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സജിത മഠത്തിലിന്‍റെ പ്രതികരണം.

സജിത മഠത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഭയം വിതയ്ക്കാനും കൊയ്യാനും നോക്കുന്നത് ആരാണ്? ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങള്‍ ചിലരെ ചൊടിപ്പിക്കുന്നതെന്താവും? ഭയത്തെ അതിജീവിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു എന്നതാണു് അവളെയും ഈ സാഹചര്യങ്ങളെയും സവിശേഷമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ആസൂത്രണം ചെയ്യപ്പെട്ടതും നടപ്പിലാക്കിയതും ഈ ഭയത്തെ ഉപയോഗപ്പെടുത്തിയാണ്. പണവും അധികാരവും പദവിയും മറ്റു മേല്‍കോയ്മകളും ഉപയോഗിച്ച് ഭയപ്പെടുത്തി സ്ത്രീകളെ ചൊല്‍പ്പടിക്കു നിര്‍ത്താം എന്ന ധാരണ സമൂഹത്തില്‍ പൊതുവെ ഉണ്ട്. ഇതെല്ലം കണ്ട് നിശബ്ദമായി ഇതിന് കൂട്ട് നില്ക്കുന്ന മറ്റൊരു വിഭാഗം മറയത്തും ഉണ്ട്.

ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തി കൊണ്ടിരുന്ന ഒരു കൂട്ടം ആളുകള്‍ ഭയത്തെ അതിജീവിച്ച് ഒരാള്‍ മുന്നോട്ടു കടന്നു വരുന്നത് കാണുമ്പോള്‍ അസ്വസ്ഥരാകും. കാരണം ഇത്തരത്തില്‍ ഒരാള്‍ മുന്നോട്ട് വരുന്നത് തങ്ങളഅ്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നവര്‍ക്ക് മുന്നോട്ട് വരുന്നതിനും പ്രതികരിച്ചു തുടങ്ങുന്നതിനും പ്രേരകമാകും എന്ന് അവര്‍ക്കറിയാം. അതു കൊണ്ട് ഭയം വെടിഞ്ഞ് മുന്നോട്ടു വന്നവരെ എങ്ങിനെ പിറകോട്ടടിക്കാം എന്ന ശ്രമത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വ്യാപൃതരാണ് ഇവിടെ പലരും. 

അതിക്രമത്തിന് ഇരയായവര്‍ക്ക് അക്രമിയെ ഭയം, നിയമ സംവിധാനങ്ങളില്‍ പരാതിപ്പെടാന്‍ ഭയം, അതിക്രമത്തെ കുറിച്ച് ഉറക്കെ പറയാന്‍ ഭയം. ഇങ്ങിനെ ഭയന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ ഇടയില്‍ നിന്നാണ് അവള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിച്ചത്. 

പെണ്‍കുട്ടികള്‍-സ്ത്രീകള്‍ അക്രമത്തെ കുറിച്ച് പറയാനും പരാതിപ്പെടാനും തയ്യാറാവുന്നുണ്ടെങ്കില്‍ ഭയത്തെ അതിജീവിക്കണമെന്നും നീതി നടപ്പിലാകണമെന്നും അവര്‍ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണത്.
അതിനാണ് ഞങ്ങള്‍ അവളോടൊപ്പം നില്‍ക്കുന്നത്. അവള്‍ വിജയിക്കേണ്ടത് അവളെ നോക്കി കടന്നു വരുന്ന പുതിയ തലമുറയുടെ ആവശ്യമാണ്. നിശ്ശബ്ദമായി നില്‍ക്കും എന്നു കരുതിയിടത്താണ് അവളഅ‍ സംസാരിച്ചത്. കൊഞ്ചി കൈ കൂപ്പും എന്നു കരുതിയിടത്താണ് അവള്‍ തല ഉയര്‍ത്തി നിന്നത്. പിന്നാമ്പുറത്തേക്ക് മടങ്ങുമെന്ന് കരുതിയിടത്താണ് അവള്‍ നടു തട്ടിലേക്ക് നീങ്ങി നിന്നത്. കാരണം അവളുടെത് ഭയത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പാണ്.
അവള്‍ക്കൊപ്പമുണ്ട് ഞങ്ങളും...