സല്‍മാന്‍ ഖാന്‍റെ അഭിഭാഷകന് ഭീഷണി;ജാമ്യത്തിനായി കോടതിയില്‍ എത്തരുതെന്ന് സന്ദേശം
- ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി അഭിഭാഷകന്‍ മഹേഷ് ബോറ
ദില്ലി:സല്‍മാന്‍ ഖാന് ജാമ്യം കിട്ടുന്നതിനായി ശ്രമിക്കരുതെന്ന ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയും ഇന്‍റര്‍ നെറ്റ് കോള്‍ വരികയും ചെയ്തെന്ന് അഭിഭാഷകന്‍ മഹേഷ് ബോറ.എന്നാല്‍ 51 പേജുള്ള ജ്യാമാപേക്ഷയുമായി മഹേഷ് ബോറ ജോധ്പൂര്‍ സെഷന്‍ കോടതിയില്‍ എത്തി. ശനിയാഴ്ചയാണ് കോടതി സല്‍മാന്‍ ഖാന്‍റെ ജ്യാമാപേക്ഷ പരിഗണിക്കുക.
ഇരുപതുകൊല്ലം പഴക്കമുളള മാന്‍വേട്ട കേസിലാണ് ബോളിവുഡ് താരം സല്‍മാന്‍ഖാനെ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അഞ്ചുകൊല്ലം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. സല്‍മാന്‍ ഖാനൊഴികെ മറ്റുളളവരെ ജോധ്പുര്‍ കോടതി ഇന്നലെ കുറ്റവിമുക്തരാക്കി. 1998 ഒക്ടോബറില്‍ 'ഹം സാത്ത് സാത്ത് ഹേ' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.