വിമർശനങ്ങൾക്കൊടുവിൽ സെക്സി ദുർഗ്ഗ സിനിമ എസ് ദുർഗ്ഗയെന്ന പേരിൽ റിലീസിനെത്തുന്നു. പേര് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇല്ലെന്ന സെൻസർ ബോർഡിന്റെ കടുംപിടുത്തം സംവിധായകൻ അംഗീകരിച്ചു. പേര് മാറ്റിയാലും സിനിമയുടെ സ്വത്വം മാറില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സെക്സി ദുർഗ്ഗ, പേരിനെ ചൊല്ലിയായിരുന്നു തുടക്കം മുതൽ വിമ്ർശകരുടെ രോഷം. സിനിമാപേരിൽ സംവിധായകൻ സനൽകുമാർ ശശിധരനും അഭിനേതാക്കൾക്കും കേട്ട തെറിക്കും ഭീഷണികൾക്കും കയ്യും കണക്കുമില്ല. റോട്ടർഡാം, സിഡ്നി, ടോക്കിയോ, ന്യൂയോർക്ക് തുടങ്ങിയ വിദേശമേളകളിൽ കയ്യടിയും പുരസ്ക്കാരങ്ങളും നേടിയ സെക്സി ദുർഗ്ഗയുടെ സെൻസറിംഗിലും പ്രശ്നമായത് പേര് തന്നെ. സിനിമ കണ്ട ബോർഡ് അംഗങ്ങൾ നിർബന്ധം പിടിച്ചതും പേരിൽ തന്നെ. പേര് മാറ്റാതെ സർട്ടിഫിക്കറ്റ് തരില്ല. ഒടുവിൽ സെക്സി ദുർഗ്ഗ എസ് ദുർഗ്ഗയായി. യുഎ സർട്ടിഫിക്കറും
മലയാളത്തിലെ ചില ചീത്തവിളികളടക്കം 20 വാക്കുകകളും സെൻസർ ബോർഡ് വെട്ടിമാറ്റി. കേരള രാജ്യാന്തരചലച്ചിത്ര മേളയിൽ നിന്നും സംവിധായകൻ സിനിമ പിൻവലിച്ചതിനെ ചൊല്ലിയുള്ള വിവാദം തീരും മുമ്പെയാണ് പേര് മാറ്റം. വിവാദപരമ്പരകൾക്കിടെ എസ് ദുർഗ്ഗയായി മാറിയ സെക്സി ദുർഗ്ഗ അടുത്തമാസം തിയേറ്ററിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.
