ജയ്പൂര്‍: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കെതിരെ ആക്രമണം. ജയ്പൂര്‍ കോട്ടയില്‍ നടക്കുന്ന 'പദ്മാവതി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.രജ്പുത് കര്‍ണി സേനയാണ് ആക്രമണത്തിന് പിന്നില്‍. രാജസ്ഥാനി ചരിത്രത്തിലെ രാജ്പുത്ത് റാണി പദ്മാവതിയെ സംബന്ധിച്ചുള്ള ചിത്രമാണ് ഇത്. ചിത്രത്തില്‍ പദ്മാവതിയെ മോശക്കാരിയായി കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം.

രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ദീപിക റാണി പദ്മിനിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിലാണ് രജ്പുത് കര്‍ണി സേനയ്ക്ക് പ്രതിഷേധം.അക്രമികള്‍ സിനിമ സെറ്റ് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു, പ്രതിഷേധാര്‍ഹമായ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു.

ചിറ്റഗോങ് കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിയ്ക്ക് കീഴില്‍ മുട്ടുമടക്കാതെ സ്വന്തം ജീവത്യാഗം നടത്തിയ ആളാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു.