മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോള്‍ വിവാദവും കൂടെ തന്നെയുണ്ട്. ആമി എന്ന ചിത്രത്തെക്കുറിച്ചും മഞ്ജു എന്ന മാധവിക്കുട്ടിയെ കുറിച്ചും ചിത്രത്തിന്‍റെ ആദ്യ ട്രെയിലറിനെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.

എന്നാല്‍ സിനിമാക്കാരോടും ആമി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടിയപ്പെറ്റി ആദ്യമായി ചര്‍ച്ച ചെയ്യുന്നവരോടും സംവിധായികയും എഴുത്തുകാരിയും ആയ ശ്രീബാല കെ.മേനോന് ചിലത് പറയാനുണ്ട്. 

ദയവ് ചെയ്ത മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്നാണ് ശ്രീബാല പറയുന്നത്. അമ്മ ചേര്‍ത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളു എന്നും ശ്രീബാല പറയുന്നു.

ശ്രീബാല കെ.മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചർച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേർത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേർത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവർ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികൾ ചർച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവർ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാൻ അപേക്ഷിക്കുന്നു.

എന്ന് 
മാധവിക്കുട്ടിയുടെ 'എന്തും ചെയ്യാൻ മടിക്കാത്ത ആരാധിക'