ആദിയുടെ നൂറാം ദിനാഘോഷത്തില്‍ ഉള്ളുതുറന്ന് സുചിത്ര   'ഇപ്പോള്‍ പ്രണവിന്റെ അമ്മയെന്നും ഞാന്‍ തിരിച്ചറിയപ്പെടുന്നു'

അഭിമുഖ സംഭാഷണങ്ങളില്‍ നിന്ന് പൊതുവെ അകന്നുനില്‍ക്കുന്ന പ്രകൃതമാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടേത്. മോഹന്‍ലാലിന്റെയും പ്രണവിന്റെയുമൊക്കെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ചിത്രങ്ങളായും അവര്‍ക്കൊപ്പം ചില പൊതുവേദികളിലുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അവര്‍ സംസാരിക്കുക അപൂര്‍വ്വം. എന്നാല്‍ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രം 'ആദി'യുടെ കഴിഞ്ഞദിവസം നടന്ന നൂറാം ദിനാഘോഷത്തില്‍ അവര്‍ സംസാരിച്ചു. അച്ഛനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെയായിരുന്നു ആരാധകരുടെയും അവതാരികയുടെയും ചോദ്യങ്ങളെങ്കിലും തന്നെക്കുറിച്ചും സുചിത്ര സംസാരിച്ചു.

ജനിച്ചനാള്‍ മുതല്‍ ഓരോരോ ടാഗുകളുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും എന്നാല്‍ അതില്‍ തനിക്ക് അഭിമാനമേ ഉള്ളുവെന്നും സുചിത്ര പറഞ്ഞു. 'ആദ്യം ബാലാജിയുടെ മകളായാണ് എന്നെ എല്ലാവരും ശ്രദ്ധിച്ചത്. പിന്നെ സുരേഷ് ബാലാജിയുടെ സഹോദരിയായും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയായും. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിന്റെ അമ്മയെന്നും എന്നെ ആളുകള്‍ തിരിച്ചറിയുന്നു. ഈ ഓരോ ടാഗും എനിക്ക് അഭിമാനം തരുന്നതാണ്', സുചിത്ര സദസ്സിനോട് മനസ്സ് തുറന്നു.

അതിനുപിന്നാലെയായിരുന്നു ചടങ്ങിന് കൂടിയവരിലെല്ലാം കൗതുകമുണര്‍ത്തി അവതാരികയുടെ ഒരു ചോദ്യം. മോഹന്‍ലാലിന്റെയും പ്രണവിന്റെയും സിനിമകള്‍ ഒരേദിവസം റിലീസാവുമെന്ന് കരുതുക. ആദ്യം ഏതാവും കാണുക? എന്നാല്‍ ആ ചോദ്യത്തിന് നേരിട്ടൊരു മറുപടി പറയാതെ സുചിത്ര ഒഴിഞ്ഞുമാറി. 'ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കണ്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ'?, കാണികളുടെ കൈയടികള്‍ക്കിടയില്‍ അവര്‍ പറഞ്ഞുനിര്‍ത്തി.