സുശാന്ത് സിംഗിൻറെ മരണം; അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്
മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്‌ച കരൺ ജോഹറിനെയും ചോദ്യം ചെയ്‌തേക്കും.
മുംബൈ: നടൻ സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്‌ച കരൺ ജോഹറിനെയും ചോദ്യം ചെയ്‌തേക്കും. കരൺ ജോഹറിൻറെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻ സിഇഒ അപൂർവ്വ മെഹ്‌തയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു.
സുശാന്തിൻറെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിനുള്ള പ്രേരണ എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണം ഉന്നതരിലേക്ക് പോകാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിനെ ചോദ്യംചെയ്യലിൽ വിളിപ്പിച്ചത്. കേസന്വേഷിക്കുന്നത് ബാന്ദ്ര പൊലീസ് ആണെങ്കിലും ചോദ്യംചെയ്യൽ നടന്നത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ്. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യംചെയ്യൽ.
സുശാന്തുമായി സിനിമകൾ ഒന്നും ചെയ്യാൻ തീരുമാനിച്ചിരുന്നില്ല എന്ന് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തൻറെ സിനിമയിൽ അഭിനയിക്കണമെന്ന് സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. സുശാന്തിൻറെ കാമുകിയായ റിയ ചക്രബർത്തിയാണ് താരത്തിൻറെ ആഗ്രഹം തന്നെ അറിയിച്ചത്. രണ്ടുതവണ മാത്രമാണ് സുശാന്തിനെ നേരിൽ കണ്ടിട്ടുതെന്നും മഹേഷ് ഭട്ട് മൊഴി നൽകി. റിയ ചക്രവർത്തിയുമായി മഹേഷ് ഭട്ടിന് അടുത്ത ബന്ധമാണുള്ളത്. സൈബറിടത്തിൽ ഇരുവർക്കുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
അതേസമയം സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു എന്ന് ആരോപണമുയർന്ന സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നേരെയും അന്വേഷണം നീങ്ങുകയാണ്. ഈ ആഴ്ച തന്നെ കരണിനെയും ചോദ്യം ചെയ്തേക്കും. ഇതിന് മുന്നോടിയായി ധർമ്മ പ്രൊഡക്ഷൻ സിഇഒ അപൂർവ്വ മെഹ്തയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. കരണടക്കം ഏത് ഉന്നതരെയും ആവശ്യമെങ്കിൽ പൊലീസ് ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു. കേസിൽ ഇതുവരെ 42 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
‘വീണ്ടും നീയെന്റെ ഹൃദയം തകർത്തു‘; സുശാന്തിന്റെ ദിൽ ബേചാരയെ കുറിച്ച് കൃതി സനോൺ