മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പോഡ്കാസ്റ്റിലെ ഒരു ഭാഗം ചോർന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ വിശദീകരണവുമായി വ്ലോഗർ സുജിത് ഭക്തൻ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലെ നേതാക്കളുടെ അഭിമുഖങ്ങൾ ന്യൂസ് ചാനലുകളിലും പോഡ് കാസ്റ്റുകളിലും മറ്റും വരുന്നുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധനേടുന്നത് വ്ലോഗർ സുജിത് ഭക്തന്റെ ഒരു പോഡ് കാസ്റ്റാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഒരു സംഭാഷണം ലീക്കായെന്ന തരത്തിൽ വീഡിയ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത് ലീക്കായതല്ലെന്നും തന്റെ പോഡ് കാസ്റ്റിൽ ഉണ്ടായിരുന്നതാണെന്നും പറയുകയാണ് സുജിത് ഭക്തൻ.
"ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് ഞാൻ എന്റെ ചാനലിൽ തന്നെ ഇട്ട വീഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണ്. ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഞാൻ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ പോഡ്കാസ്റ്റിൽ ഞാൻ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടുനോക്കുക. എന്റെ പോഡ്കാസ്റ്റിൽ അദ്ദേഹം എന്നോട് അത്രയധികം കൺഫെർട്ടബിൾ ആയതുകൊണ്ട് മാത്രമാണ് ഒരു റീൽ ഒക്കെ ചെയ്യാൻ സഹകരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. പലർക്കും സാധിക്കാത്ത ഒരു കാര്യം എന്നെകൊണ്ട് ചെയ്യാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു", എന്ന് സുജിത് ഭക്തൻ പറയുന്നു.
"പിആർ വർക്ക് എന്ന് പറയുന്നവരോട് ഒരു വാക്ക് : എല്ലാ പാർട്ടിയിൽ നിന്നുള്ള ആളുകളുടെ ഒപ്പം ഞാൻ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പിണറായി വിജയൻ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്. എന്റെ ചാനലിൽ ഞാൻ ഇട്ട വീഡിയോ തന്നെയാണ് ലീക്ക് ആയി എന്ന രീതിയിൽ തെറ്റായി പ്രചരിക്കുന്നതും", എന്നും സുജിത് കൂട്ടിച്ചേർത്തു.



