ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന കുപ്രസിദ്ധി നേടിയ വെബ്‌സൈറ്റ് 'തമിള്‍ റോക്കേഴ്‌സി'ന്റെ അഡ്മിന്‍ അറസ്റ്റിലായതായി ചൊവ്വാഴ്ച മുതല്‍ വാര്‍ത്തകള്‍ പടരുന്നുണ്ട്. ഗൗരി ശങ്കര്‍ എന്ന അഡ്മിനെയാണ് പൊലീസ് പിടികൂടിയതെന്നും ചെന്നൈ ട്രിപ്ലിക്കേന്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളുണ്ടെന്നുമൊക്കെ വാര്‍ത്ത പുറത്തെത്തി. 

തമിഴ് സിനിമാതാരങ്ങളുടെ സംഘടന നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റുമായ നടന്‍ വിശാലിന്റെ നേതൃത്വത്തിലാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ വിശാല്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഒരു പൈറസി സൈറ്റുമായി ബന്ധപ്പെട്ട ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കുറച്ചുസമയംകൂടി അനുവദിക്കണമെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിശാലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചു. തമിള്‍ റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞുവെന്നും ഓഗസ്റ്റ് രണ്ടാംവാരത്തില്‍ ഒരു പ്രധാന പ്രഖ്യാപനം നടത്തുമെന്നും വിശാല്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി 'വിശാല്‍ വാക്കുപാലിച്ചു' എന്ന തരത്തിലായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചത്. 

പിടിയിലായ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നും പുറത്തുവരാത്തതിനിടെ പിടിയിലായത് തമിള്‍ റോക്കേഴ്‌സിന്റെ അഡ്മിന്‍ അല്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റേതോ വെബ്‌സൈറ്റിന്റെ അഡ്മിനാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. തമിള്‍ ഗണ്‍ എന്ന സൈറ്റിന്റെ അഡ്മിനാണ് പിടിയിലായ വ്യക്തി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനും പൊലീസിന്റെയോ വിശാലിന്റെയോ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.

വാര്‍ത്താപ്രാധാന്യത്തോടെ പുറത്തുവന്ന വിവരത്തിന് സ്ഥിരീകരണം ലഭിക്കാത്തതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു തരത്തിലായി ചര്‍ച്ചകള്‍. നടന്നത് വിശാലിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം 'തുപ്പറിവാള'ന്‍ തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പ്രൊമോഷനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണും. തമിള്‍ ട്രോള്‍ ഗ്രൂപ്പുകള്‍ അത് ഏറ്റെടുത്തു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.