''ആരോപണം ഉയര്‍ത്തുന്നവര്‍ നിയമത്തിന്റെ വഴി സ്വീകരിക്കണം''; മീ ടൂ വെളിപ്പെടുത്തലുകള്‍ വീണ്ടും തള്ളി വൈരമുത്തു
തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും കവിയും ഗാനരചയിതാവുമായ വൈരമുത്തു. പൊലീസില്‍ പരാതി നല്‍കിയാല്‍ കോടതിയില്‍ സത്യം തെളിയുമെന്നും ആരോപണങ്ങള്‍ പൊളിയുമെന്നും വൈരമുത്തു പറഞ്ഞു.
ചെന്നൈ: തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും കവിയും ഗാനരചയിതാവുമായ വൈരമുത്തു. പൊലീസില്‍ പരാതി നല്‍കിയാല്‍ കോടതിയില്‍ സത്യം തെളിയുമെന്നും ആരോപണങ്ങള്‍ പൊളിയുമെന്നും വൈരമുത്തു പറഞ്ഞു. അതുകൊണ്ട് ആരോപണം ആവര്‍ത്തിക്കാതെ നിയമവഴി സ്വീകരിക്കാന്‍ മടിക്കരുതെന്ന് മീ ടൂ വിവാദങ്ങളില്‍ വന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് വൈരമുത്തു പറഞ്ഞു.
എല്ലാം കാലം തെളിയിക്കുമെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം നേരത്തേ ട്വിറ്ററിൽ കുറിച്ചിരുന്നു. അധിക്ഷേപിക്കുന്നതും പൊള്ളയായ ആരോപണങ്ങള്‍ ഉയര്‍ത്തി അപമാനിക്കുന്നതും ഇപ്പോള്‍ ഒരു ഫാഷനാണ്. അടിസ്ഥാനമില്ലാത്ത ആരോപണത്തെക്കുറിച്ച് ആലോചിച്ച് സമയം കളയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പേരു വെളിപ്പെടുത്താതെ ഒരു യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽവച്ച് കടന്നുപിടിച്ചു ചുംബിച്ചുവെന്നായിരുന്നു പരാതി. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി ഒരു മാധ്യമ പ്രവർത്തകയോടു വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായെത്തിയത്. സഹകരിക്കണമെന്നു പറഞ്ഞെന്നും തന്നെ ഹോട്ടലിലേക്കു ക്ഷണിച്ചുവെന്നുമായിരുന്നു ചിന്മയിയുടെ ആരോപണം.