ദില്ലി: പ്രിയങ്ക ചോപ്രയുടെ ബന്ധുവെന്ന നിലയില്‍ ബോളിവുഡില്‍ ശ്രദ്ധേയയാകുകയും പിന്നീട് തന്‍റെതായ ഇടം കണ്ടെത്തുകയും ചെയ്ത താരമാണ് പരിനീതി ചോപ്ര. കഴിഞ്ഞ കുറച്ച് ദിവസമായി പരിനീതിയാണ് വാര്‍ത്തകളിലെ താരം. താരത്തിനെതിരെ പഴയ സഹപാഠി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ പരിനീതി പറഞ്ഞ ചില കാര്യങ്ങളാണ് പഴയ സഹപാഠിയെ ചൊടിപ്പിച്ചത്. 

പരിപാടിക്കിടെ തന്റെ സ്‌കൂള്‍ അനുഭവങ്ങള്‍ പരിനീതി പങ്കുവച്ചിരുന്നു. താന്‍ ഒരു സാധാരണ സ്‌കൂളിലാണ് പഠിച്ചതെന്നും സൈക്കിളിലാണ് സ്‌കൂളില്‍ പോയിരുന്നതെന്നുമാണ് പരിനീതി പറഞ്ഞത്. ഇതിനെതിരെയാണ് താരത്തിന്റെ പഴയ സഹപാഠി കാനു ഗുപ്ത ആഞ്ഞടിച്ചത്. കാനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

നാണക്കേട് പരിനീതി, ഒരു വലിയ കുടുംബത്തില്‍ നിന്ന് വന്നിട്ട് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കള്ളം പറയരുത്. കള്ളക്കഥ കെട്ടിച്ചമച്ച് കാറില്ല, പണമില്ല എന്ന് പറയുകയാണ്. എനിക്കറിയാം ഒരു സെലിബ്രിറ്റി എന്താണെന്ന്. ഒരു സ്‌കൂളില്‍ പഠിച്ചിരുന്നത് കൊണ്ട് തന്നെ പരിനീതിയുടെ അച്ഛന് കാറുണ്ടായിരുന്നുവെന്ന് താന്‍ ഓര്‍ക്കുന്നു. അക്കാലത്ത് സൈക്കിളില്‍ പോകുന്നത് ട്രെന്‍ഡായിരുന്നു. കാരണം അന്ന് എല്ലാവര്‍ക്കും സൈക്കിളില്ലായിരുന്നു. പരിനീതി പറയുന്നത് കള്ളമാണെന്ന് കോണ്‍വന്റ് ഓഫ് ജീസസ് മേരിയില്‍ പഠിച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം
-കാനു ഗുപ്ത