ബാഹുബലി രണ്ട് ഇറങ്ങുംവരെ ആരാധകരുടെ മനസ്സില്‍ ഒറ്റച്ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. എന്നാല്‍ രണ്ടാം ഭാഗം ഇറങ്ങുംവരെ അക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്കായി. കട്ടപ്പയായി അഭിനയിച്ച സത്യരാജ് കുടുംബത്തോട് പോലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് മകള്‍ ദിവ്യാ സത്യരാജ് പറയുന്നു.

ഞാന്‍ പത്ത് വയസ് ആയിരുന്നപ്പോള്‍ മുതല്‍ അച്ഛന്‍ എന്നോട് സിനിമയുടെ കഥകള്‍ പറയാറുണ്ടായിരുന്നു. അമ്മയോടും സഹോദരനോടും പറയാറുണ്ടായിരുന്നു. നമ്മുടെ അഭിപ്രായവും തിരിച്ചുപറയും. ബാഹുബലിയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്‍ടായി. പക്ഷേ അച്ഛന്‍ അത് സ്വീകരിക്കുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കാരണം ബാഹുബലി സ്വീകരിച്ചാല്‍ കുറേ നാള്‍ ഹൈദരാബാദില്‍ തങ്ങേണ്ടി വരുമായിരുന്നു. പലപ്പോഴും ഔട്ട്ഡോര്‍ ഷെഡ്യൂളിലില്‍ സോംഗ് ചിത്രീകരണത്തില്‍ മാത്രമായിരുന്നു പങ്കെടുക്കാറുണ്ടായിരുന്നത്. അത് ഒന്നോ രണ്ടോ ദിവസവും മാത്രമായിരുന്നു. എന്തായാലും ബാഹുബലി ആദ്യ ഭാഗം ഇറങ്ങിയതു മുതല്‍ എല്ലാവരും എന്നോട് ചോദിച്ചിരുന്നത് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നായിരുന്നു. പക്ഷേ അച്ഛനോട് ഞാന്‍ അക്കാര്യത്തെ കുറിച്ച് ഒരിക്കല്‍ പോലും ചോദിച്ചിരുന്നില്ല. അമ്മയും സഹോദരനും ചോദിച്ചിരുന്നില്ല. എന്തിനായിരിക്കും കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് ഊഹിച്ച പറഞ്ഞ് അച്ഛന്റെ മുമ്പില്‍ ഞാനും സഹോദരനും കളിക്കുമായിരുന്നു. മറ്റുള്ളവരോട് അക്കാര്യം പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം വെറുതെ പുഞ്ചിരിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ഒന്നും പറയുമായിരുന്നില്ല. ഞങ്ങള്‍ എത്ര ശല്യപ്പെടുത്തിയാലും അദ്ദേഹം ആ രഹസ്യം പറയുമായിരുന്നില്ല. സിനിമ കണ്ടതിനു ശേഷമാണ് ഞങ്ങളും ആ രഹസ്യം അറിഞ്ഞത്. ഞാനും അച്ഛനും അടുത്ത സുഹൃത്തുക്കളാണ്. ഒന്നും മറച്ചുവയ്ക്കാറില്ല. ഇതുമാത്രമാണ് അച്ഛന്‍ എന്നില്‍ നിന്ന് മറച്ചുവച്ച രഹസ്യം- ദിവ്യ സത്യരാജ് പറയുന്നു.