വണ്ടൂരിലെയും പൂക്കോട്ടുംപാടത്തെയും ബാങ്കുകളിൽ മൂന്ന് തവണയായി മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഏമങ്ങാട് സ്വദേശി അസ്കറിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നതും തുടർന്ന് പരാതി നൽകിയതും.
മലപ്പുറം: രണ്ട് ബാങ്കുകളില്‍ മൂന്ന് തവണ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ ഏമങ്ങാട് കറുത്തേടത്ത് ഹൗസില്‍ അസ്കറിനെ (49) വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലും വണ്ടൂരിലെ ഫെഡറല്‍ ബാങ്കിലുമാണ് മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലാണ് തട്ടിപ്പിന് തുടക്കം. മുക്കുപണ്ടം കൊണ്ടുള്ള വള പണയംവെച്ച് രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇവിടെനിന്ന് കൈപ്പറ്റിയത്.
ഇതേ രീതിയില്‍ വണ്ടൂരിലെ ഫെഡറല്‍ ബാങ്കിലും വള പണയംവെച്ചു. ജുണ്, ജൂലൈ മാസങ്ങളിലായി രണ്ട് തവണ യാണ് ഫെഡറല്‍ ബാങ്കില്‍ പണയംവെച്ചത്. രണ്ട് അക്കൗണ്ടുകളിലായാണ് ഇടപാടുകള്‍ നടത്തിയത്. 11 ഗ്രാം തൂക്കം വരുന്ന വളകള്‍ പണയംവെച്ച് രണ്ട് ലക്ഷത്തിലധികം രൂപ ഇവിടെനിന്നും കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ട് ബാങ്കുകളില്‍ നിന്നുമായി മൂന്ന് തവണയായാണ് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. സംശയം തോന്നിയതിനാലാണ് പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് പരിശോധന നടത്തിയത്. ഇതോടെയാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വണ്ടൂര്‍ പൊലീസ് അസ്കറിനെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.


