മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചു. 78-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കെയുടെ ക്രോസിൽ നിന്ന് ഗ്ലെയ്സൺ ബ്രെമർ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാൻ അഞ്ചലോട്ടിയുടെ സംഘത്തിനായില്ല.
പാരീസ്: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ വമ്പൻ പരീക്ഷണത്തിൽ ബ്രസീലിന് തോൽവി. കരുത്തരായ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീല്‍ തോറ്റത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തുപേരായി ചുരുങ്ങിയിട്ടും ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ബ്രസീൽ ആരാധകരെ നിരാശരാക്കി.
മത്സരത്തിന്‍റെ 32-ാം മിനിറ്റിൽ നായകൻ കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. ഉസ്മാൻ ഡെംബെലെയുടെ പാസിൽ നിന്ന് എഡേഴ്സണെ കാഴ്ചക്കാരനാക്കി എംബാപ്പെ പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഒലിവീർ ജിറൂഡിന്റെ (57 ഗോൾ) റെക്കോർഡിന് തൊട്ടടുത്തെത്താൻ എംബാപ്പെയ്ക്കായി. 56 ഗോളുകളാണ് ഇപ്പോൾ എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രാൻസ് പ്രതിരോധത്തിലാകുമെന്ന് കരുതിയെങ്കിലും ഫലം മറിച്ചായിരുന്നു. പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ബ്രസീലിന്റെ വല കുലുക്കിയത്. കൗണ്ടർ അറ്റാക്കുകളെ തടയുന്നതിൽ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടതാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ബ്രസീൽ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചു. 78-ാം മിനിറ്റിൽ ലൂയിസ് ഹെൻറിക്കെയുടെ ക്രോസിൽ നിന്ന് ഗ്ലെയ്സൺ ബ്രെമർ ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാൻ അഞ്ചലോട്ടിയുടെ സംഘത്തിനായില്ല. വിനീഷ്യസ് ജൂനിയറും ഗബ്രിയേൽ മാർട്ടിനെല്ലിയും മുന്നേറ്റത്തിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ ടീമിന് തിരിച്ചടിയായി.
ലോകകപ്പിന് വെറും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബ്രസീൽ ടീമിലെ ഒത്തിണക്കമില്ലായ്മ ആഞ്ചലോട്ടിക്ക് വലിയ തലവേദനയാണ്. മധ്യനിരയിൽ കളി മെനയാൻ ആളില്ലാത്തതും പ്രതിരോധത്തിലെ പാളിച്ചകളും പരിഹരിച്ചാൽ മാത്രമേ ലോകകപ്പിൽ ബ്രസീലിന് മുന്നേറാൻ സാധിക്കൂ. അതേസമയം, പ്രമുഖ താരങ്ങളുടെ പരിക്കും ചുവപ്പ് കാർഡും വകവെക്കാതെ തകർപ്പൻ വിജയം നേടിയ ഫ്രാൻസ് തങ്ങളുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു.
