ലോകകപ്പ് കിരീടം നിലനിർത്താനായി പരിശീലകൻ ലയണൽ സ്കലോണി അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. നായകൻ ലയണൽ മെസി ടീമിനെ നയിക്കുമ്പോൾ, 2022-ലെ ടീമിലെ 17 പേർ സ്ഥാനം നിലനിർത്തി. എന്നാൽ, എമിലിയാനോ ബ്യുവേണ്ടിയ, മാർക്കോസ് സെനെസി തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയത് ശ്രദ്ധേയമായി.

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ജേതാക്കള്‍ ആയ അര്‍ജന്റീന. 26 അംഗ ടീമിനെ ആണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. പരിക്ക് സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും നായകന്‍ ലിയോണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇതിഹാസതാരം ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. എമിലിയാനോ മാര്‍ട്ടിനസും ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും അടക്കം 2022ല്‍ ലോകചാംപ്യന്മാര്‍ ആയ ടീമിലെ 17 പേരെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനായി തിളങ്ങുന്നില്ലെങ്കിലും തിയാഗോ അല്‍മാഡയും ടീമില്‍ എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഇംഗ്ലീഷ് ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുന്ന എമിലിയാനോ ബ്യുവേണ്ടിയ, മാര്‍ക്കോസ് സെനെസി എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമായി. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം മാര്‍ക്കോസ് അക്യൂനയെയും ഉള്‍പ്പെടുത്തിയില്ല. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രീയ, ജോര്‍ദാന്‍ ടീമുകളെ ആണ് അര്‍ജന്റീന നേരിടുന്നത്. ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി അറിയിച്ചു. അന്തിമ ടീം പട്ടികകള്‍ ജൂണ്‍ ഒന്നിന് ഫിഫയ്ക്ക് സമര്‍പ്പിക്കണം, ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 2നാണ് നടക്കുക.

എന്നാല്‍ ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ ടീമുകള്‍ ഇതിനകം തന്നെ അവരുടെ പട്ടികകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കളിക്കാരുടെ ഫിറ്റ്‌നസ് നില വിലയിരുത്താനും 26 അംഗ സംഘത്തെ അന്തിമമാക്കാനും അനുവദിച്ചിരിക്കുന്ന മുഴുവന്‍ സമയവും ഞങ്ങള്‍ ഉപയോഗിക്കുകയാണ്. അതിനു ശേഷം സൗഹൃദ മത്സരങ്ങളില്‍ ഒരു താരത്തെയും അപകടസാധ്യതയില്‍ ആക്കില്ല, വിവിധ താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഉപയോഗിക്കും.'' സ്‌കലോണി പറഞ്ഞു.

ജൂണ്‍ 6ന് ഹോണ്ടുറാസിനെതിരെയും ജൂണ്‍ 9ന് അലബാമയിലെ ഓബേണില്‍ ഐസ്ലാന്‍ഡിനെതിരെയും നടക്കുന്ന വാംഅപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി സ്‌കലോണിക്ക് നിരവധി ഫിറ്റ്‌നസ് ആശങ്കകളുണ്ട്. മെസിക്ക് ഇന്റര്‍ മയാമിക്കായി ഫിലഡല്‍ഫിയ യൂണിയനെതിരെ നടന്ന 6-4 വിജയ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പ്രശ്‌നമുണ്ടായി. അതിനാല്‍ ബ്യൂണസ് ഐറസിലെ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ അദ്ദേഹം ഉടന്‍ ചേരില്ല. ടോട്ടന്‍ഹാം പ്രതിരോധതാരം ക്രിസ്റ്റ്യന്‍ റൊമേറോ വലത് മുട്ടിലെ ലിഗമെന്റ് പരിക്കില്‍ നിന്ന് മുക്തനാകാന്‍ ശ്രമിക്കുകയാണ്.

അതേസമയം അറ്റ്ലറ്റിക്കോ മാഡ്രിഡിന്റെ നാഹുവല്‍ മൊിനയും റിവര്‍ പ്ലേറ്റിന്റെ ഗോണ്‍സാലോ മോണ്ടിയലും മസില്‍ പരിക്കുകള്‍ മൂലം വിശ്രമത്തിലാണ്. കോമോ മിഡ്ഫീല്‍ഡര്‍ നിക്കോ പാസ് മുട്ട് പരിക്കിനെ തുടര്‍ന്ന് ടീമിന്റെ അവസാന സീരി എ മത്സരം നഷ്ടപ്പെടുത്തി. അറ്റ്ലറ്റിക്കോ മാഡ്രിഡ് വിങ്ങര്‍ നിക്കോളാസ് ഗോണ്‍സാലസ് മസില്‍ പൊട്ടലില്‍ നിന്ന് അവസാനഘട്ട ചികിത്സയിലാണ്. മെസിയുള്‍പ്പെടെ ഈ താരങ്ങള്‍ ലോകകപ്പിന് മുന്‍പുള്ള വാം അപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അര്‍ജന്റീന ജൂണ്‍ 16ന് അള്‍ജീരിയക്കെതിരെയാണ് ലോകകപ്പ് കിരീട പ്രതിരോധം ആരംഭിക്കുന്നത്. ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയെയും ജോര്‍ദാനെയും അര്‍ജന്റീന നേരിടും.

YouTube video player